ആപ്പില്‍നിന്നു പുറത്താക്കിയാല്‍ പുതിയ പാര്‍ട്ടിയെന്നു യാദവ്
ആപ്പില്‍നിന്നു പുറത്താക്കിയാല്‍  പുതിയ പാര്‍ട്ടിയെന്നു യാദവ്
Wednesday, April 1, 2015 12:21 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തി പുറത്താക്കലിന്റെ പടിയിലെത്തി നില്‍ക്കുന്ന സ്ഥാപകനേതാക്കള്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അനുയായികളുടെ യോഗം വിളിച്ചു ശക്തി പ്രകടിപ്പിക്കാനൊരുങ്ങുന്നു. പാര്‍ട്ടിയിലും പുറത്തും തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗമാണ് അംബേദ്കര്‍ ജയന്തിദിനമായ ഏപ്രില്‍ 14നു വിളിച്ചു ചേര്‍ക്കുന്നത്.

പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ യോഗേന്ദ്ര യാദവ് തങ്ങളെ പുറത്താക്കുകയാണെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു വ്യക്തമാക്കി. കേജരിവാളിന്റെ ഏകാധിപത്യത്തെ എതിര്‍ത്ത തങ്ങളെ ഒതുക്കി രാഷ്ട്രീയസമിതിയില്‍നിന്നു പുറത്താക്കുക മാത്രമായിരുന്നു എതിര്‍പക്ഷത്തിന്റെ ലക്ഷ്യമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, പാര്‍ട്ടിയില്‍നിന്നും പടിയിറക്കി വിടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ആം ആദ്മി പാര്‍ട്ടി ഒരു വ്യക്തിയുടെ സ്വന്തമല്ല. ഒപ്പം പ്രവര്‍ത്തിക്കുന്നവരോടു കൂടിയാലോചിക്കാതെ സ്റാലിനിസ്റ് രീതിയിലാണു കേജരിവാള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്കുവേണ്ടിയാണു തങ്ങള്‍ പല കാര്യങ്ങളും ചോദ്യം ചെയ്തത്. അവരുമായി കൂടിയാലോചിച്ചു ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ദേശീയ കൌണ്‍സിലില്‍നിന്നും പുറത്താക്കിയതിനു പുറമേ പാര്‍ട്ടി മുഖ്യ വക്താവു സ്ഥാനത്തുനിന്നും പുറത്താക്കാന്‍ നീക്കം നടക്കുന്നതിനിടെയാണു യോഗേന്ദ്ര യാദവ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.


ഡല്‍ഹിക്കു പുറമേ ആം ആദ്മി പാര്‍ട്ടി ശ്രദ്ധേയ ചുവടുവയ്പു നടത്തിയ പഞ്ചാബില്‍ എംപിയായ ധരംവീര്‍ ഗാന്ധി യാദവിനും കൂട്ടര്‍ക്കുമൊപ്പമാണ്. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയില്‍നിന്നും രാജിവച്ച നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധാപട്കറും ഇവരോടൊപ്പമുണ്ട്.

അതിനിടെ, ബിജെപി നേതാക്കളുടെ പേരില്‍ എംഎല്‍എമാര്‍ക്കു പണം വാഗ്ദാനം ചെയ്തു ഫോണ്‍ ചെയ്തത് ആം ആദ്മി പാര്‍ട്ടിയിലെ തന്നെ നേതാക്കളുടെ അറിവോടെയാണെന്നു മുന്‍ പാര്‍ട്ടി എംഎല്‍എ രാജേഷ് ഗാര്‍ഗ് വെളിപ്പെടുത്തി. ബിജെപിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടു നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്ലി തുടങ്ങിയ നേതാക്കളുടെ പേരിലായിരുന്നു ഫോണ്‍. വിളിച്ചതെല്ലാം അജ്ഞാത നമ്പറുകളില്‍ നിന്നായിരുന്നുവെന്നും ബിജെപിക്കെതിരേ കുതിരക്കച്ചവടം ആരോപിക്കുകയായിരുന്നു ലക്ഷ്യമെന്നുമാണു രാജേഷ് ഗാര്‍ഗ് പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.