ഉത്തര്‍പ്രദേശില്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ മൂന്നു പേര്‍ പിടിയില്‍
Tuesday, March 31, 2015 12:45 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പര്‍ സോഷ്യല്‍മീഡിയ വഴി ചോര്‍ന്ന സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റു ചെയ്തു. വിശാല്‍മേത്ത, ഗ്യാനേന്ദ്ര, ജയ് സിംഗ് എന്നിവരാണ് അറസ്റിലായത്.

ആദര്‍ശ് ഭാരതി വിദ്യാലയ കോളജ് സെന്റര്‍ മാനേജര്‍ ബല്‍ദേവ് മേത്തയുടെ മകനാണു വിശാല്‍ മേത്ത. വിശാലിന്റെ നേതൃത്വത്തിലാണു ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നു പോലീസ് പറഞ്ഞു. ഗ്യാനേന്ദ്ര, ജയ് സിംഗ് എന്നിവരാണ് ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്തത്. രണ്ടുപേരും മുമ്പു നടന്ന പരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാരായിരുന്നു.

പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍മുമ്പ് എടുത്ത ചോദ്യപേപ്പറിന്റെ ഫോട്ടോകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഇവര്‍ കൈമാറി. ഇവരില്‍നിന്നു പണം വാങ്ങിയതാണ് മൂവരും കൃത്യം ചെയ്തതെന്നു പോലീസ് പറഞ്ഞു. വിശാലും പരീക്ഷാ ഹാളിലെത്തിയിരുന്നു.


അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നതിനെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്നും പിസിഎസ് കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ യാദവിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ഇന്നലെ രാവിലെ അലഹാബാദിലെ പിഎസ്സി ഓഫീസിനുമുമ്പില്‍ സംഘടിച്ച് ഓഫീസിലേക്കു കല്ലെറിഞ്ഞു.തുടര്‍ന്നു ബസുകള്‍ ആക്രമിക്കുകയും ചെയര്‍മാന്റെ കോലം കത്തിക്കുകയും ചെയ്തു. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ ദ്രുതകര്‍മ സേനയേയും പോലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍, ഡിജിപി എ.കെ. ജെയിന്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.