ആപ് അച്ചടക്ക സമിതിയില്‍നിന്നു പ്രശാന്ത് ഭൂഷണെ പുറത്താക്കി
Monday, March 30, 2015 12:09 AM IST
ന്യൂഡല്‍ഹി: ദേശീയ കൌണ്‍സിലില്‍നിന്നു പുറത്താക്കിയതിനുപുറമേ ആം ആദ്മി പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷസ്ഥാനത്തുനിന്നും സ്ഥാപകനേതാവ് പ്രശാന്ത് ഭൂഷണെ പുറത്താക്കി. പാര്‍ട്ടി ആഭ്യന്തര ലോക്പാല്‍ സമിതിയുടെ അധ്യക്ഷന്‍ എല്‍. രാംദാസിനെയും ഇതോടൊപ്പം തത്സ്ഥാനത്തുനിന്നും നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണു പാര്‍ട്ടി സ്ഥാപനേതാക്കളായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടി ദേശീയ കൌണ്‍സിലില്‍നിന്നു പുറത്താക്കിയത്.

പാര്‍ട്ടി ദേശീയ കൌണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നാണു ലോക്പാല്‍ സമിതിയില്‍നിന്നും മുന്‍ നാവിക സേനാ മേധാവിയായിരുന്ന എല്‍. രാംദാസിനെ മാറ്റിയത്.

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ എന്‍. ദിലീപ് കുമാര്‍, രാകേഷ് സിന്‍ഹ, വിദ്യാഭ്യാസ വിദഗ്ധനായ എസ്.പി. വര്‍മ എന്നിവരെ ഉള്‍പ്പെടുത്തി ലോക്പാല്‍ സമിതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്

പ്രശാന്ത് ഭൂഷണെ അച്ചടക്കസമിതിയില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ ദിനേഷ് വഗേലയെ അധ്യക്ഷനാക്കി മൂന്നംഗ അച്ചടക്കസമിതി രൂപീകരിച്ചു. അരവിന്ദ് കേജരിവാളിന്റെ അടുത്ത അനുയായിയായ ആശിഷ് ഖേതന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത തുടങ്ങിയവരാണ് അച്ചടക്ക സമിതിയിലെ മറ്റംഗങ്ങള്‍.

സംഘര്‍ഷമൊഴിവാക്കാന്‍ കഴിഞ്ഞ ദിവസം യാദവിനെയും ഭൂഷണെയും പുറത്താക്കിയ ദേശീയ കൌണ്‍സിലില്‍ പങ്കെടുക്കാതിരിക്കണമെന്നു പാര്‍ട്ടി നേതൃത്വം എസ്എംഎസ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചു രാംദാസ് രാഷ്ട്രീയ കാര്യസമിതിക്കു കത്തും അയച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ദേശീയ കൌണ്‍സില്‍ യോഗത്തിലാണ് യാദവിനും ഭൂഷണും പുറമേ പ്രഫ. അനന്ത് കുമാര്‍, അജിത് ഝാ എന്നിവരെയും ദേശീയ കൌണ്‍സിലില്‍നിന്നു പുറത്താക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.