അധിക ശമ്പളം റദ്ദാക്കല്‍: ഹോളി ആഘോഷം ഉപേക്ഷിച്ചു പോലീസ്
Friday, March 6, 2015 12:17 AM IST
പാറ്റ്ന: അധികശമ്പളം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചു ഹോളി ആഘോഷിക്കില്ലെന്ന തീരുമാനവുമായി ബിഹാറിലെ ഒരു ലക്ഷം പോലീസുകാരും കുടുംബാംഗങ്ങളും.

പോലീസ് സേനയ്ക്ക് ഒരു വര്‍ഷത്തില്‍ 13 മാസം ശമ്പളം നല്‍കണമെന്ന മുന്‍ സര്‍ക്കാരിന്റെ തീരുമാനം ഇപ്പോഴത്തെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണു സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും കുടുംബാംഗങ്ങളും ഹോളി ആഘോഷത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്നു ബിഹാര്‍ പോലീസ് അസോസിയേഷന്‍ (ബിപിഎ) പ്രസിഡന്റ് മൃത്യുഞ്ജയ് കുമാര്‍ സിംഗ് മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞമാസം 18നാണ് കാബിനറ്റ് തീരുമാനപ്രകാരം മാഞ്ചി സര്‍ക്കാര്‍ പോലീസ് സേനയ്ക്ക് ഒരു മാസത്തെ അധികശമ്പളം നല്‍കാനുള്ള ഉത്തരവു പുറപ്പെടുവിച്ചത്. പോലീസ് സേനാംഗങ്ങള്‍ തുടര്‍ച്ചയായ ജോലിഭാരത്തിനുടമകളാണ്. മറ്റുള്ളവര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പോലീസ് സേന ഇവര്‍ക്കു സുരക്ഷയൊരുക്കുന്നതിലും മറ്റും വ്യാപൃതരായിരിക്കും. പോലീസിന്റെ ഈ അധിക ജോലിഭാരം കണക്കിലെടുത്താണ് ഒരു മാസത്തെ അധിക ശമ്പളം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പോലീസ് സേനയ്ക്ക് 13 മാസം ശമ്പളമുണ്ട്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം പുനപരിശോധിക്കണമെന്നു മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെടുമെന്നും ഇക്കാര്യത്തില്‍ ബിപിഎ അടിയന്തര ജനറല്‍ ബോഡി യോഗം ചേര്‍ന്നു ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും മൃത്യുഞ്ജയ് കുമാര്‍ സിംഗ് പറഞ്ഞു.


അതേസമയം, മാഞ്ജി സര്‍ക്കാരിന്റെ കാബിനറ്റ് തീരുമാനങ്ങള്‍ റദ്ദാക്കിയതിനെ നിതീഷ് കുമാര്‍ ന്യായീകരിച്ചു. റദ്ദാക്കല്‍ നടപടികള്‍ നിയമഅഭിപ്രായം തേടിയ ശേഷമാണു കൈക്കൊണ്ടത്. യാതൊരുവിധ കൂടിയാലോചനകളും ഇല്ലാതെയാണു മാഞ്ജിയുടെ കാബിനറ്റ് നിര്‍ദേശങ്ങള്‍. ഇവയുടെ യോഗ്യത അടിസ്ഥാനമാക്കിയും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയും നിലവിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും നിതീഷ് വ്യക്തമാക്കി.

എന്നാല്‍, നിതീഷിന്റെ നിലപാടിനോട് ആര്‍ജെഡി എതിര്‍പ്പു പ്രകടിപ്പിച്ചു. മുന്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എല്ലാം നടപ്പാക്കണമെന്ന അഭിപ്രായമില്ലെന്നും പോലീസ് സേനയ്ക്ക് അധിക ശമ്പളം നല്‍കുന്ന നടപടികള്‍ റദ്ദാക്കുന്നതു പുനഃപരിശോധിക്കണമെന്നും ആര്‍ജെഡി വക്താവ് ഭഗ്വാന്‍ സിംഗ് കുശ്വാഹ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.