ശാരദ ചിട്ടി തട്ടിപ്പിനു പിന്നാലെ ബംഗാളില്‍ റോസ്വാലി ചിട്ടി തട്ടിപ്പും
Thursday, March 5, 2015 12:13 AM IST
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ റോസ്വാലി കമ്പനിയുടെ നേതൃത്വത്തില്‍ നടന്ന പതിനായിരം കോടിരൂപയുടെ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ടു നടനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ തപസ് പാലിന്റെ വസതിയി ഉള്‍പ്പെടെ രാജ്യത്തെ 43 കേന്ദ്രങ്ങളില്‍ സിബിഐ സംഘം റെയ്ഡ് നടത്തി. റോസ്വാലി ചിട്ടിഗ്രൂപ്പ് തലവന്‍ ഗൌതം കുന്‍ഡുവിന്റെ കൊല്‍ക്കത്ത ഹിന്‍ലാന്‍ഡ് പാര്‍ക്കിലുള്ള വസതിയില്‍ നേരത്തെ നടന്ന റെയ്ഡില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു തൃണമൂല്‍ എംപിയിലേക്ക് അന്വേഷണം നീണ്ടത്. സൌത്ത് കോല്‍ക്കത്തയിലെ ഗോള്‍ഫ്ഗ്രീനിലുള്ള നടന്റെ വസതിയില്‍ ഇന്നലെ രാവിലെയാരംഭിച്ച റെയ്ഡ് വൈകുന്നേരത്തോടെ സമാപിച്ചു. രണ്ടുതവണ ലോക്സഭയില്‍ അംഗമായിരുന്ന തപസ് പാലിനും ഭാര്യയ്ക്കും റോസ്വാലി ഗ്രൂപ്പുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ റെയ്ഡല്‍ കണ്െടത്തിയതായി സിബിഐ അറിയിച്ചു. എതിര്‍പാര്‍ട്ടിയിലുള്ള വനിതാപ്രവര്‍ത്തകര്‍ക്കുനേരേ മാനഭംഗഭീഷണി ഉയര്‍ത്തിയ തപസ്പാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാദം സൃഷ്ടിച്ചിരുന്നു.


200ഓളം സിബിഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റോസ്വാലി തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡ്. കോല്‍ക്കത്തയ്ക്കു പിന്നാലെ മുര്‍ഷിദാബാദ്, ബര്‍ധ്വാന്‍, മാല്‍ഡ, മിഡ്നാപുര്‍ തുടങ്ങിയ ഇടങ്ങളിലെ റോസ്വാലിയുടെ ഓഫീസിലും റെയ്ഡ് നടന്നു. ഇതിനുപുറമേ ഒഡീഷ, ആസാം, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ്, ചത്തിസ്ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. ത്രിപുരയിലെ ഏഴ് സ്ഥലങ്ങളിലാണു റെയ്ഡ് നടത്തിയത്. അഗര്‍ത്തലയില്‍നിന്നു നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടു നിരവധി രേഖകളും കണ്െടത്തി.

നിക്ഷേപകരില്‍നിന്ന് അനധികൃതമായി 10,000 കോടിയിലധികം രൂപ കമ്പനി തട്ടിയെടുത്തതായാണ് അനുമാനം. ശാരദചിട്ടി തട്ടിപ്പിന്റെ അഞ്ചിരട്ടിയോളം തുകവരുമിത്. എന്‍ഫോഴ്സ്മെന്റ് വകുപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. നേരത്തെ റോസ്വാലി കമ്പനിക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.