ഇന്ധനവില വര്‍ധിപ്പിക്കുന്നതു ജനദ്രോഹമെന്ന് എം.ഐ. ഷാനവാസ്
ഇന്ധനവില വര്‍ധിപ്പിക്കുന്നതു ജനദ്രോഹമെന്ന് എം.ഐ. ഷാനവാസ്
Thursday, March 5, 2015 12:38 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്ന നടപടി ജനദ്രോഹമെന്ന് എം.ഐ. ഷാനവാസ് എംപി. ക്രൂഡ് ഓയില്‍ വില ഏറ്റവും അധികം കൂടിയ സമയത്തു പോലും യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ മേലുള്ള അമിതഭാരം കുറയ്ക്കുകയും അണ്ടര്‍ റിക്കവറി ഇനത്തില്‍ മാത്രം 2013-14 വര്‍ഷത്തില്‍ 1.39 ലക്ഷം കോടി രൂപ നല്‍കിയിരുന്നെന്നും ലോക്സഭയില്‍ ഷാനവാസ് ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ബജറ്റില്‍ അണ്ടര്‍ റിക്കവറി ഇനത്തില്‍ വകയിരുത്തിയിട്ടുള്ള തുക 57,085 കോടി രൂപയാണ്.


ഇത്തരത്തില്‍ സര്‍ക്കാരിനു ലഭിച്ചതു ഭീമമായ തുകയാണെന്നും അത് ജനക്ഷേമപരമായ ഒരു പദ്ധതിയിലും ഈ അധിക തുക മോദി സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ലെന്നും ഷാനവാസ് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചു കയറിയിരുന്നപ്പോള്‍ പോലും യുപിഎ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ ഉള്ളവര്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഇന്ധനവില കൂട്ടുകയായിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും ബിജെപി തയാറായില്ല- അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.