വിവാദ അഭിമുഖം: അടിയന്തര നടപടിയെടുത്തു സഭയെ അറിയിക്കണമെന്നു രാജ്യസഭ ഉപാധ്യക്ഷന്‍
വിവാദ അഭിമുഖം: അടിയന്തര നടപടിയെടുത്തു  സഭയെ അറിയിക്കണമെന്നു രാജ്യസഭ ഉപാധ്യക്ഷന്‍
Thursday, March 5, 2015 12:38 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയുടെ അഭിമുഖ വിവാദത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചു സഭയെ അറിയിക്കണമെന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ റൂളിംഗ് നല്‍കി. ഇന്നലെ രാജ്യസഭയില്‍ വിഷയം ഉന്നയിച്ചപ്പോള്‍ പ്രതിഷേധമുയര്‍ന്നതിനിടെയാണു ചെയറിലുണ്ടായിരുന്ന പ്രൊഫ. പി.ജെ.കുര്യന്‍ സംഭവം അതീവ ഗൌരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ അഭിമുഖം എടുത്തതു തന്നെ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതിയുടെ അഭിമുഖം എങ്ങനെ പകര്‍ത്തിയെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ബിബിസി ചാനലിനെ കുറ്റപ്പെടത്തുന്നില്ല മറിച്ച് അഭിമുഖം നടത്തിയത് ഇന്ത്യയിലെ ജയിലിലാണെന്നതാണ് പ്രധാനം. കോടതി ശിക്ഷവിധിച്ച് ജയിലില്‍ കഴിയുന്ന പ്രതിയുടെ അഭിമുഖമാണ് എടുത്തിരിക്കുന്നത്. പൈശാചികമായ കുറ്റകൃത്യം ചെയ്തശേഷം അതിനെ ന്യായീകരിക്കുകയാണ് പ്രതി. വിശ്വസിക്കാന്‍ പോലും കഴിയാത്തതാണ് ഈ നടപടി. അതുകൊണ്ടുതന്നെ ഇതിലെ കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. എന്തുനടപടിയാണു സ്വീകരിച്ചതെന്നു സഭയെ അറിയിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.