ആദര്‍ശ് അഴിമതി: ചവാന്റെ പേര് ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി
Thursday, March 5, 2015 12:24 AM IST
മുംബൈ: ആദര്‍ശ് ഹൌസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍നിന്നു തന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മഹാരാഷ്ട്ര മുഖ്യമന്ത്രി അശോച് ചവാന്‍ സമര്‍പ്പിച്ച അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞു. ഗവര്‍ണറുടെ അനുമതിയില്ലാതെ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാനാവില്ലെങ്കിലും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം ചവാനെതിരേ കേസെടുക്കാമെന്നു ജസ്റീസ് എം.എല്‍. തഹലിയാനി നിരീക്ഷിച്ചു. 2014 ഡിസംബറിലാണു ചവാന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്കിയത്.

കുറ്റപത്രത്തില്‍നിന്നു ചവാന്റെ പേരു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു സിബിഐയും വിചാരണക്കോടതിയെ സമീപിച്ചിരുന്നു. പ്രതിരോധമന്ത്രാലയത്തിലെ സൈനിക ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കായാണു മഹാരാഷ്ട്രയിലെ കൊളാബയില്‍ 31 നിലകളുള്ള ഫ്ളാറ്റ് നിര്‍മിച്ചത്. എന്നാല്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വളരെ തുച്ഛമായ വിലയ്ക്കു ഫ്ളാറ്റ് കൈവശപ്പെടുത്തി. 2010ലാണ് അഴിമതി പുറത്തായത്.


ഇതേത്തുടര്‍ന്ന് അശോക് ചവാനു മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. സൊസൈറ്റിയുടെ പേരില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നതായി 2011ല്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. കേസ് അന്വേഷത്തിനായി സര്‍ക്കാര്‍ ജുഡീഷല്‍ കമ്മീഷനെ നിയമിച്ചു. സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ അശോക് ചവാന്‍, വിലാസ് റാവു ദേശ്മുഖ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, ശിവാജിറാവു നിലംഗേക്കര്‍ പട്ടേല്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കണ്െടത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.