ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതിയുടെ അഭിമുഖം: തിഹാര്‍ ജയില്‍ അധികൃതരില്‍നിന്ന് വിശദീകരണം തേടി
Wednesday, March 4, 2015 12:00 AM IST
ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 16നു ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട മുകേഷ് സിംഗുമായി ബ്രിട്ടീഷ് വാര്‍ത്താചാനല്‍ ബിബിസി അഭിമുഖം നടത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തിഹാര്‍ ജയില്‍ അധികൃതരില്‍നിന്നു വിശദീകരണം തേടി.

തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജന റല്‍ അലോക് കുമാര്‍ വര്‍മയോടാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡിജിപി വ്യക്തമാക്കി. ബിബിസി തയാറാക്കുന്ന ഡോക്യുമെന്ററിക്കു വേണ്ടിയാണ് ചലച്ചിത്ര സംവിധായിക ലെസ്ലി ഉദ്വിനും ബിബിസി വാര്‍ത്താസംഘവും മുകേഷ് സിംഗിനെ തിഹാര്‍ ജയിലില്‍ ഇന്റര്‍വ്യൂ ചെയ്തത്.

കൂട്ടമാനഭംഗം നടന്ന ബസിലെ ഡ്രൈവറായിരുന്നു മുകേഷ് സിംഗ്. രാത്രിയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ മാനഭംഗത്തിനിരയായാല്‍ അവര്‍ മാത്രമാണ് അതിന് ഉത്തരവാദികളെന്ന് ഇയാള്‍ അഭിമുഖത്തില്‍ പറഞ്ഞു. ആണ്‍കുട്ടികളേക്കാള്‍ ബലാത്സംഗത്തിനു കാരണക്കാര്‍ പെണ്‍കുട്ടികളാണെന്നും ഡല്‍ഹി പെണ്‍കുട്ടിയും സുഹൃത്തും തങ്ങളെ ചെറുത്തില്ലായിരുന്നെങ്കില്‍ അവരെ ക്രൂരമായി മര്‍ദിക്കില്ലായിരുന്നെന്നും മുകേഷ് പറഞ്ഞു. പെണ്‍കുട്ടി മാനഭംഗത്തിന് അനുവദിച്ചിരുന്നെങ്കില്‍ മര്‍ദിക്കില്ലായിരുന്നു. സുഹൃത്തിനെ മാത്രം മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ കൊല്ലാതെ വിടുമായിരുന്നു. ഈ അഭിമുഖം കഴിഞ്ഞ ദിവസം പുറത്തുവന്നത് വന്‍വിവാദമായി.


മാനഭംഗത്തെക്കുറിച്ചുള്ള തന്റെ ചിത്രത്തില്‍ വിവാദപരമായ ഒന്നുമില്ലെന്നു ലെസ്ലീ ഉദ്വിന്‍ പറഞ്ഞു. സ്ത്രീകളോടുള്ള പുരുഷന്മാരുടെ സമീപനമാണ് ചിത്രം പരിശോധിക്കുന്നത്. തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ വിമല മെഹ്റയുടെ അനുമതിയോടെയാണ് മുകേഷ് സിംഗിന്റെ അഭിമുഖമെടുത്തത്. 2013 മേയിലാണ് അഭിമുഖത്തിന് അനുമതി തേടിയത്. രണ്ടാഴ്ചയ്ക്കുശേഷം അനുമതി ലഭിച്ചെന്നും അവര്‍ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചശേഷമാണ് തിഹാര്‍ ജയില്‍ അധികൃതര്‍ അഭിമുഖത്തിന് അനുമതി നല്കിയത്. ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ പുത്രി) എന്ന ചിത്രം 2012 ഡിസംബറിലെ കൂട്ടമാനഭംഗത്തിന്റെ കഥയാണു പറയുന്നതെന്നും ലെസ്ലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.