മഹാരാഷ്ട്രയിലെ ഗോവധ നിരോധന ബില്ലിന് അംഗീകാരം
Wednesday, March 4, 2015 11:58 PM IST
മഹാരാഷ്ട്ര: അവതരിപ്പിച്ചു രണ്ടുദശകത്തോളം കാത്തിരുന്നശേഷം മഹാരാഷ്ട്രയിലെ ഗോവധ നിരോധന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. മഹാരാഷ്ട്രയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഈ വിഷയത്തില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു തീരുമാനം. കിരിത് സോമയ്യയുടെ നേതൃത്വത്തിലുള്ള ബിജെപി എംപിമാരാണു രാഷ്ട്രപതിയെ സന്ദര്‍ശിച്ചു ബില്‍ പാസാക്കാന്‍ സമ്മര്‍ദം ചെലുത്തിയത്.

1995 ലാണു ശിവസേന- ബിജെപി സര്‍ക്കാര്‍ നിയമസഭയില്‍ ഗോവധ നിരോധന ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്നു രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു. പശുക്കളെ കൊല്ലുന്നതിനു നേരത്തേ മഹാരാഷ്ട്രയില്‍ നിരോധനമുണ്ടായിരുന്നു. പുതിയ ബില്ലിന് അംഗീകാരം ലഭിച്ചതോടെ പോത്തുകളെ കൊല്ലുന്നതിനും നിരോധനമായി. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയുമാണു ശിക്ഷ.


ബില്ലിനെതിരേ മാംസവ്യാപാരികള്‍ കഴിഞ്ഞദിവസങ്ങളില്‍ സമരം നടത്തിയെങ്കിലും അനുകൂല നില പാടുണ്ടാകുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉറപ്പിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ബില്ലിന് അംഗീകാരം നല്‍കിയ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ഇപ്പോള്‍ മുഖ്യമന്ത്രി നന്ദി പറയുകയും ചെയ്തു. അതിനിടെ, ബോളിവുഡിലെ താരങ്ങള്‍ ബില്ലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മനുഷ്യാവകാശങ്ങള്‍ക്കുനേരേയുള്ള കടന്നുകയറ്റമാണിതെന്ന് പ്രമുഖ താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍, ആയുഷ്മാന്‍ ഖുറാന, റിച്ച ഛദ്ദ തുടങ്ങിയവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.