ഉത്തരേന്ത്യയില്‍ കനത്ത മഴയും കൊടുംതണുപ്പും
Tuesday, March 3, 2015 12:19 AM IST
ഡെറാഡൂണ്‍: ഉത്തരേന്ത്യയില്‍ കനത്ത മഴയും കൊടും തണുപ്പും. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. തണുത്ത കാറ്റിനുപിന്നാലെ കൊടുംതണുപ്പും ഈ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. ഉത്തരാഖണ്ഡില്‍ 24 മണിക്കൂറായി മഴ തുടരുകയാണ്.

ചമോലി, രുദ്രപ്രയാഗ്, പിത്തോരാഗഡ്, ഉത്തരകാശി എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുമുണ്ട്. മഴയും മഞ്ഞുവീഴ്ചയും കനത്തതോടെ താപനില ഒമ്പത് ഡിഗ്രിയിലേയ്ക്കു താഴ്ന്നു. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ താപനില നാലു ഡിഗ്രിയിലേക്കു താഴുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ അറിയിച്ചു.

കാലാവസ്ഥ മോശമായതോടെ 2013ലെ കനത്ത മഴയില്‍ തകര്‍ന്നടിഞ്ഞ കേദാര്‍നാഥിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. സിബിഎസ്ഇ അടക്കമുള്ള വര്‍ഷാവസാന പരീക്ഷകള്‍ നടക്കുന്നുണ്െടങ്കിലും മഴ തുടരുന്നതിനാല്‍ കുട്ടികള്‍ക്കു സ്കൂളുകളിലെത്താന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡെറാഡൂണില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിക്ക് ആരംഭിച്ച മഴ രാത്രി വൈകിയും തുടരുകയാണ്. ഉത്തരകാശിയില്‍ ഇന്നലെ മാത്രം 40 സെന്റിമീറ്ററാണു മഴ പെയ്തതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ അറിയിച്ചു. മഴയോടൊപ്പമെത്തിയ തണുത്തകാറ്റും ജനജീവിതം ദുസഹമാക്കുന്നു. ദേവപ്രയാഗ്-72 (മില്ലിമീറ്റര്‍), ഡെറാഡൂണ്‍-72, ബാര്‍കോട്ട്-63, മുക്തേശ്വര്‍-60, നൈനിറ്റാള്‍-60 എന്നിങ്ങനെയാണ് ഇന്നലെവരെ പെയ്ത മഴയുടെ ലഭ്യമായ കണക്ക്.


ഹരിയാനയിലെ കര്‍ണാലില്‍ 98 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. അംബാലയിലും ഹിസാറിലും ഭിവാനിയിലും കനത്ത മഴ തുടരുകയാണ്. 14 ഡിഗ്രി സെല്‍ഷ്യസാണ് ഈ പ്രദേശങ്ങളിലെ ശരാശരി താപനില. പഞ്ചാബിലെ അമൃത്സറില്‍ 77 മില്ലിമീറ്ററും പട്യാലയില്‍ 64 മില്ലിമീറ്ററുമാണു മഴ പെയ്തത്. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡില്‍ 13 ഡിഗ്രിയാണു താപനില. അമൃത്സറില്‍ താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസലേക്കു താഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.