കാഷ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു
Monday, March 2, 2015 1:47 AM IST
ശ്രീനഗര്‍: പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കാനിരിക്കെ കാഷ്മീരില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ത്രാല്‍ പ്രദേശത്തു വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഏറ്റുമുട്ടല്‍. ത്രാല്‍ സ്വദേശികളായ സാബിര്‍ മിര്‍, ഇദ്രിസ് അഹമ്മദ് ഷാ എന്നിവരാണു കൊല്ലപ്പെട്ടത്.

രണ്ടുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ ഇന്നു ജമ്മു കാഷ്മീരില്‍ അധികാരമേല്‍ക്കാനിരിക്കെയാണ് ഭീകരര്‍ കൊല്ലപ്പെടുന്നത്. ത്രാല്‍ പ്രദേശത്തു ഭീകരരുടെ സാന്നിധ്യമുണ്െടന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു സൈന്യം സ്ഥലം വളഞ്ഞു. തുടര്‍ന്നു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും തിരിച്ചു വെടിയുതിര്‍ത്തു. ഏറ്റുമുട്ടല്‍ ആറുമണിക്കൂര്‍ നീണ്ടു. രണ്ടു ഭീകരരുടെ മൃതദേഹമാണു കണ്െടടുത്തിട്ടുള്ളത്.

ഇവരില്‍നിന്നു രണ്ട് എ.കെ 47 തോക്കുകളും, 90 റൌണ്ട് വെടിയുതിര്‍ക്കുന്നതിന് ആവശ്യമായ തിരകളും കണ്െടടുത്തു. കൂടുതല്‍ ഭീകരരുണ്െടന്ന സംശയത്തെത്തുടര്‍ന്നു പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. രണ്ടുദിവസം മുമ്പ് ഷോപ്പിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരര്‍ കൊല്ലപ്പെടുകയും നാലു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


സംസ്ഥാനത്തു മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും. ഇതിന്റെ ഭാഗമായി പ്രദേശത്തു വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ജമ്മു യൂണിവേഴ്സിറ്റിയിലെ ഓഡിറ്റോറിയത്തിലാണു ചടങ്ങ്. പൊതുജനങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുന്ന സ്ഥലത്തു മെറ്റല്‍ ഡിറ്റക്ടറുകളും മറ്റും ഉപയോഗിച്ചു വിദഗ്ധസംഘം പരിശോധന നടത്തി. പ്രദേശം വൃത്തിയാക്കാന്‍ മുന്നൂറോളം നഗരസഭാ ജോലിക്കാരെ വിന്യസിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.