പ്രതിരോധത്തിനു പ്രതീക്ഷിച്ചത്രയില്ല
Sunday, March 1, 2015 12:41 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പ്രതിരോധ മേഖലയ്ക്കു വലിയ നേട്ടമില്ല. ബജറ്റില്‍ പ്രതിരോധ മേഖലയ്ക്കു 2,46,727 കോടി രൂപ യാണു നീക്കി വെച്ചിരിക്കുന്നത്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്തു ധനമന്ത്രിയായിരുന്ന പി. ചിദംബരം പ്രതിരോധ മേഖലയിലേക്കു വന്‍ തുക നീക്കി വച്ചിരുന്നു.

കഴിഞ്ഞ ഇടക്കാല ബജറ്റില്‍ 2,22,370 കോടി രൂപ നീക്കിവച്ചതില്‍നിന്നാണ് ഇത്തവണ 7.9 ശതമാനം വര്‍ധിപ്പിച്ചത്.

പ്രതിരോധ മേഖലയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ഇവിടെത്തന്നെ നിര്‍മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നു പറഞ്ഞ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.

ഇത്രയും കാലം ഇന്ത്യക്കാവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരികയായിരുന്നു. പ്രതിരോധ മേഖലയില്‍ വിദേശനിക്ഷേപം സര്‍ക്കാര്‍ അനുദിച്ചുകഴിഞ്ഞസാഹചര്യത്തില്‍ ഇനിമുതല്‍ ഇറക്കുമതിയെ ആശ്രയിക്കാതെ പ്രതിരോധ മേഖലയ്ക്കു നിവര്‍ന്നുനില്‍ക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യ പ്രതിരോധമേഖലയില്‍ കൂടുതല്‍ സ്വയംപര്യാപ്തമാകും. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പടെയുള്ളവ രാജ്യത്തുതന്നെ നിര്‍മിക്കും.

പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ സുതാര്യവും അതിവേഗ നടപടികളുമാണു കൈ ക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം നമ്മുടെ സേനാവിഭാഗങ്ങള്‍ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ പര്യാപ്തമാണെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.