റബര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്നു കേന്ദ്രം
Saturday, February 28, 2015 12:18 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്ന വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്നു കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ചു രാജ്യസഭയില്‍ ഇന്നലെ ശൂന്യവേളയില്‍ ജോയി എബ്രഹാം എംപി വിഷയം ഉന്നയിച്ചപ്പോഴാണു കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വിഷയത്തില്‍ വാണിജ്യ മന്ത്രി മറുപടി പറയുമെന്നും സഭയില്‍ ചര്‍ച്ച ചെയ്യാമെന്നും സമ്മതിച്ചത്.

എന്നാല്‍, റബര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ മാത്രം പോരെന്നും നടപടിയുണ്ടാകണമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ ചൂണ്ടിക്കാട്ടി. വിഷയം സഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ ഭരണപക്ഷത്തുനിന്നും പിന്തുണയുമായി പാര്‍ലമെന്റ് കൊമേഴ്സ് സ്റാന്‍ഡിംഗ് കമ്മിറ്റിയംഗം കൂടിയായ ചന്ദന്‍ മിത്രയും രംഗത്തു വന്നു. റബര്‍ ഇറക്കുമതി അടിയന്തരമായി ഒരു വര്‍ഷത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കണമെന്നും ജോയി ഏബ്രഹാം എംപി പറഞ്ഞു. റബറിന്റെ ഇറക്കുമതി ചുങ്കം 20 ശതമാനത്തില്‍നിന്നും പ്രൈസ് ഗ്യാപ് ഒഴിവാക്കി 25 ശതമാനമാക്കി ഉയര്‍ത്തണം. കോണ്‍സന്‍ട്രേറ്റഡ് ലാറ്റക്സ് ഇറക്കുമതി ചുങ്കം 70 ശതമാനവും 49 രൂപയുമാക്കി നിലനിര്‍ത്തണമെന്നും ജോയി ഏബ്രഹാം ആവശ്യപ്പെട്ടു.


2012-2013 വര്‍ഷത്തില്‍ 60,000 മെട്രിക് ടണ്‍ ആവശ്യമുണ്ടായിരുന്നിടത്ത് 2,17,000 ടണ്‍ ആയിരുന്നു ഇറക്കുമതി. 2013-2014ല്‍ 1.17 മെട്രിക് ടണ്‍ ആവശ്യമുണ്ടായിരുന്നിടത്ത് 3,25,000 ലക്ഷം ടണ്ണും 2014-2015ല്‍ ഇതു വരെ നാലു ലക്ഷം മെട്രിക് ടണ്ണിനു മുകളില്‍ റബറുമാണ് ഇറക്കുമതി ചെയ്തത്. വിലയിടിവു മൂലം റബര്‍ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ജോയി ഏബ്രഹാം ചൂണ്ടിക്കാട്ടി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തികവ്യവസ്ഥയുടെ നെടുംതൂണായ റബര്‍ വിഷയത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്ന് പി. രാജീവ് എംപിയും ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.