മുഫ്തി മുഹമ്മദ് സയീദ് കാഷ്മീര്‍ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
മുഫ്തി മുഹമ്മദ് സയീദ് കാഷ്മീര്‍ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
Saturday, February 28, 2015 12:17 AM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രിയായി പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രക്ഷാധികാരി (പിഡിപി) മുഫ്തി മുഹമ്മദ് സയീദ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സോറാവാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംബന്ധിക്കും. പിഡിപി-ബിജെപി സഖ്യ സര്‍ക്കാരില്‍ 25 മന്ത്രിമാര്‍ ഉണ്ടായിരിക്കും.

ഇന്നലെ ഡല്‍ഹിയിലെത്തിയ സയീദ് പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമധാരണയിലെത്തി. ഉപ മുഖ്യമന്ത്രിയടക്കം 12 ബിജെപി മന്ത്രിമാര്‍ സയീദിന്റെ 25 അംഗ കാബിനറ്റില്‍ ഉണ്ടാകുമെന്ന് അഭിജ്ഞ വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ്, സായുധസൈന്യത്തിന്റെ പ്രത്യേക അവകാശം (അഫ്സ്പ) എന്നിവയിലെ നിലപാടുകളില്‍ ബിജെപിയും പിഡിപിയും ധാരണയിലെത്താത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണം രണ്ടു മാസത്തോളം അനശ്ചിതാവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്ന്, പിഡിപി-ബിജെപി സഖ്യം പൊതു മിനിമം പരിപാടിയുമായി സര്‍ക്കാര്‍ രൂപീകരണത്തിനു ധാരണയിലെത്തി.


7 റേസ് കോഴ്സ് റോഡിലെ വസതിയില്‍ പ്രധാനമന്ത്രിയുമായി സയീദ് ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. പിഡിപി മുതിര്‍ന്ന വക്താവ് ഹസീബ് ദ്രബുവും ഒപ്പമുണ്ടായിരുന്നു. 370-ാം വകുപ്പ്, അഫ്സ്പ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്കാതിരുന്ന സയീദ് പൊതുമിനിമം പരിപാടി സത്യപ്രതിജ്ഞയ്ക്കുശേഷം ഞായറാഴ്ച വൈകുന്നേരം മൂന്നിനു പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, എ.ബി. വാജ്പേയി എന്നിവരുമായി നേരത്തേ സയീദ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.