ഗഡ്കരി എസ്സാര്‍ ഗ്രൂപ്പില്‍നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നു വെളിപ്പെടുത്തല്‍
ഗഡ്കരി എസ്സാര്‍ ഗ്രൂപ്പില്‍നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നു വെളിപ്പെടുത്തല്‍
Saturday, February 28, 2015 12:13 AM IST
മുംബൈ: വ്യവസായ പ്രമുഖരായ എസ്സാര്‍ ഗ്രൂപ്പില്‍നിന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നു വെളിപ്പെടുത്തല്‍. 2013 ജൂലൈ ഏഴു മുതല്‍ ഒമ്പതുവരെ നോര്‍വേയിലേക്കുള്ള യാത്രയില്‍ എസ്സാര്‍ ഗ്രൂപ്പിന്റെ ആഡംബര നൌകയില്‍ ഗഡ്കരിയും ഭാര്യയും മൂന്നു മക്കളും താമസിച്ചുവെന്നാണു വിവരം.

കമ്പനിയുടെ രഹസ്യ ഇ- മെയിലുകള്‍ ചോര്‍ത്തിയതില്‍നിന്നാണ് ഇതു പുറത്തായത്. ഗഡ്കരിയെക്കൂടാതെ യുപിഎ മന്ത്രിമാര്‍, എംപിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കമ്പനിയുടെ ആനുകൂല്യം പറ്റിയിട്ടുണ്െടന്നും കമ്പനിയുടെ ഔദ്യോഗിക രേഖകളിലുണ്ട്. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ,് ശ്രീപ്രകാശ് ജയ്സ്വാള്‍ എന്നിവരും ആനുകൂല്യം പറ്റിയവരുടെ പട്ടികയിലുണ്ട്. ദീപാവലി-പുതുവര്‍ഷ സമ്മാനമായി മാധ്യമപ്രവര്‍ത്തകര്‍ക്കും എംപിമാര്‍ക്കും വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ നല്കിയെന്നും പറയുന്നു.

എന്നാല്‍, ആരോപണം ഗഡ്കരി നിഷേധിച്ചു. ആഡംബര യാത്ര നടത്തിയെന്നു പറയുന്ന കാലത്തു ഞാന്‍ അന്നു മന്ത്രിയോ എംപിയോ എംഎല്‍എയോ ആയിരുന്നില്ല. പൊതുജനങ്ങളുടെ പണം മുടക്കി പണിത ഒരു ഓഫീസിലും ഇരുന്നിട്ടില്ല. കമ്പനിയുടെ ക്ഷണപ്രകാരം സ്വന്തം പോക്കറ്റില്‍നിന്നു പണം മുടക്കിയാണ് അന്നു യാത്ര നടത്തിയത്. ഭക്ഷണ മുള്‍പ്പെടെയുള്ള ചെലവുകള്‍ കൈയില്‍നിന്നാണു മുടക്കിയത്.

ഫ്രഞ്ച് സിറ്റിയായ നൈസില്‍നിന്നു റിവിയേറയിലേക്കു ഹെലികോപ്റ്ററിലാണു പോയത്. റുയിയാസ് എന്ന കമ്പനിയുടെ ഹെലികോപ്റ്ററിലായിരുന്നു യാത്ര. അവിടെനിന്ന് എസ്സാര്‍ ഗ്രൂപ്പിന്റെ ആഡംബര കപ്പലായ സണ്‍റെയ്സില്‍ കയറി നോര്‍വേയിലേക്കു പോയി. ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നാണു കപ്പല്‍ യാത്രയ്ക്കുള്ള ടിക്കറ്റെടുത്തത്. രണ്ടുദിവസം കപ്പലില്‍ തങ്ങി. കമ്പനിയുടെ ഒരാനുകൂല്യവും പറ്റിയിട്ടില്ല. ഗഡ്കരി പറഞ്ഞു.


ഇന്ത്യന്‍ എക്പ്രസിന്റെ ഓഫീസില്‍നിന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. നിങ്ങളില്‍ ചില മാധ്യമപ്രവര്‍ത്തകരുടെ വീടുകളും സന്ദര്‍ശിച്ചിട്ടുണ്ട്. ഞാന്‍ എല്ലാവര്‍ക്കും എത്തിപ്പെടാന്‍ എളുപ്പമായതിനാലാണ് അവരെല്ലാം എന്നെ വിളിക്കുന്നത്: ഗഡ്കരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമപരമായി നീങ്ങുമെന്നും വ്യാജ രേഖകള്‍ ഉണ്ടാക്കി തന്നെ കള്ളക്കേസില്‍ കുടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്െടന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് എസ്സാര്‍ ഗ്രൂപ്പ് കമ്പനി അധികൃതരുടെ വിശദീകരണം. കമ്പനിയുടെ രഹസ്യ രേഖകള്‍ ചോര്‍ത്തിയവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്സാര്‍ഗ്രൂപ്പ് ഡല്‍ഹി പോലീസില്‍ പരാതി നല്കി.

അതേസമയം, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും കോര്‍പറേറ്റുകളുടെ ആനുകൂല്യം പറ്റുന്നതിനെതിരേ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷന്റെ (സിപിഐഎല്‍)പേരില്‍ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കി. ഗഡ്കരിയെയും കുടുംബത്തെയും തൃപ്തിപ്പെടുത്തിയതിനു പിന്നിലെ കാരണം കണ്െടത്തണം.

കോര്‍പറേറ്റുകള്‍ സര്‍ക്കാര്‍ രേഖകള്‍വരെ ചോര്‍ത്തുന്നുവെന്നു തെളിഞ്ഞതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണ്. കൂടാതെ മന്ത്രിമാര്‍ക്കും മറ്റും എസ്സാര്‍ഗ്രൂപ്പ് വിലപിടിപ്പുള്ള സ്മാര്‍ട്ഫോണുകള്‍ സൌജന്യമായി നല്കിയതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എസ്സാര്‍ ഗ്രൂപ്പ് കല്‍ക്കരിപ്പാടത്തിന് പാരിസ്ഥിതിക അനുമതി വാങ്ങിയത് അനധികൃതമായാണെന്ന് ആരോപണം നിലനില്ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.