ശാരദ ചിട്ടിതട്ടിപ്പ്: മുന്‍ കേന്ദ്രമന്ത്രി മാതംഗ് സിംഗ് അറസ്റില്‍
Sunday, February 1, 2015 12:00 AM IST
കോല്‍ക്കത്ത: വിവാദമുയര്‍ത്തിയ ശാരദ ചിട്ടിതട്ടിപ്പുകേസില്‍ ആസാമിലെ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മാതംഗ് സിംഗിനെ സിബിഐ അറസ്റ് ചെയ്തു.

സാള്‍ട്ട്ലേക്കിലെ സിബിഐ ഓഫീസില്‍ ഇന്നലെ ഏഴുമണിക്കൂറോളം ചോദ്യംചെയ്തതിനു ശേഷമായിരുന്നു അറസ്റ്. ചോദ്യംചെയ്യലില്‍ സഹകരിക്കാത്തതിനാല്‍ അറസ്റ് അനിവാര്യമാവുകയായിരുന്നുവെന്നു സിബിഐ വക്താവ് അറിയിച്ചു.

ഇന്നലെ രാവിലെ മാതംഗ് സിംഗ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാവുകയായിരുന്നു. ശാരദാചിട്ടി ഫണ്ട് ഉടമ സുദീപ് സെന്നുമായുള്ള സാമ്പത്തിക ഇടപാടുകളാണു സിബിഐ സംഘം ചോദിച്ചത്. അടുത്തിടെ അറസ്റിലായ ശാരദ റിയാല്‍റ്റി ഡയറക്ടര്‍ ശിബ്നാരായണ്‍ ദാസ് നല്‍കിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മാതംഗ്സിംഗിനെ ചോദ്യംചെയ്യാന്‍ വിളിച്ചത്.

നേരത്തേ പലതവണ സമന്‍സ് അയച്ചിരുന്നുവെങ്കിലും മൊഴി നല്‍കാന്‍ സിംഗ് തയാറായിരുന്നില്ല. മാതംഗ്സിംഗുമായി പിണങ്ങിക്കഴിയുന്ന ഭാര്യ മനോരമയെയും നേരത്തെ സിബിഐ ചോദ്യംചെയ്തിരുന്നു. ശാരദഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ് സെന്നിനു ചിട്ടിക്കമ്പനി തുടങ്ങാന്‍ ഉപദേശം നല്‍കിയതു ശിബ്നാരായണ്‍ ദാസായിരുന്നു. തുടര്‍ന്ന് 2008 ജൂലൈ എട്ടിനു ചിട്ടികമ്പനി ആരംഭിച്ചു. ഡയറക്ടര്‍ എന്ന പദവിക്കുപുറമേ ഓഹരി ഉടമയാ യും ദാസ് പ്രവര്‍ത്തിക്കുകയും ചെയ്തു. പത്തുമുതല്‍ 12 വരെ വര്‍ഷത്തിനുശേഷം വലിയതുക പലിശയോടെ പണം തിരിച്ചുനല്‍കുമെന്നു വാഗ്ദാനം നല്‍കി ആയിരക്കണക്കിനു പേരെ കബളിപ്പിച്ചുവെന്നാണു കേസ്.


ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ടു നാലു കേസുകളാണു സിബിഐ ഇതുവരെ രജിസ്റര്‍ ചെയ്തിട്ടുള്ളത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മാതംഗ് സിംഗിനെ ചോദ്യംചെയ്തിരുന്നു.കേസില്‍ ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ റോയിയെയും സിബിഐ ചോദ്യംചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.