തമിഴ്നാട്ടില്‍ മാലിന്യ സംസ്കരണ പ്ളാന്റ് തകര്‍ന്ന് 10 തൊഴിലാളികള്‍ മരിച്ചു
Sunday, February 1, 2015 11:57 PM IST
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിനു സമീപം റാണിപേട്ടില്‍ സംസ്ഥാന വ്യവസായ പ്രോത്സാഹന കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള മാലിന്യസംസ്കരണ പ്ളാന്റിന്റെ സംഭരണി തകര്‍ന്നു പത്തു തൊഴിലാളികള്‍ മരിച്ചു.

ഒരാള്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭരണിക്കു സമീപമുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ മാലിന്യങ്ങള്‍ക്കുള്ളില്‍ അകപ്പെടുകയായിരുന്നു. വിഷവാതകം ശ്വസിച്ചു ശ്വാസംമുട്ടിയാണു പത്തു പേരും മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണമായ അപകടം.

സംഭരണി നിറഞ്ഞു കവിഞ്ഞതാണ് അപകട കാരണമെന്നു പോലീസ് അറിയിച്ചു. 11 തൊഴിലാളികളാണ് അപകട സമയത്ത് മുറിയിലുണ്ടായിരുന്നത്. മരിച്ചവരില്‍ ഒമ്പതുപേര്‍ പശ്ചിമബംഗാള്‍ സ്വദേശികളാണ്, ഒരാള്‍ സമീപവാസിയും. അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ സമീപവാസിയായ പളനിയാണെന്നു പോലീസ് അറിയിച്ചു.


മൃതദേഹങ്ങള്‍ വെല്ലൂര്‍ ഗവണ്‍മെന്റ് സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നു മുഖ്യമന്ത്രി പനീര്‍ശെല്‍വം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 25,000 രൂപയും. മൃതദേഹങ്ങള്‍ പശ്ചിമബംഗാളിലേക്കു കൊണ്ടുപോകുന്നതിന്റെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.

മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കു രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.