മോദിയുടെ ഭാര്യയെക്കുറിച്ചു വാര്‍ത്ത നല്‍കിയ ദൂരദര്‍ശന്‍ ജീവനക്കാരനെ നാടുകടത്തി
Sunday, February 1, 2015 11:56 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയെക്കുറിച്ചു വാര്‍ത്ത നല്‍കിയ ദൂരദര്‍ശന്‍ ജീവനക്കാരനെ അഹമ്മദാബാദില്‍ നിന്ന് ആന്‍ഡമാന്‍ ദ്വീപിലേക്കു നാടുകടത്തി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ മോദി തന്റെ ഭാര്യയാണെന്നു വെളിപ്പെടുത്തിയ യശോദ ബെന്നിനെ കുറിച്ചു വാര്‍ ത്ത നല്‍കിയതിന്റെ പിന്നാലെയാണു ദൂരദര്‍ശന്‍ അസിസ്റന്റ് ഡയറക്ടര്‍ 58 കാരനായ വി.എം. വനോലിനെ പോര്‍ട്ട് ബ്ളയറിലേക്കു തെറിപ്പിച്ചത്.

ദൂരദര്‍ശന്റെ ഗുജറാത്ത് ചാനലായ ഡിഡി ഗിര്‍നാറിലാണു യശോദ ബെന്നിനെക്കുറിച്ചു രണ്ടു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വാര്‍ത്ത വന്നത്. തന്റെ സുരക്ഷയെക്കുറിച്ചു യശോദ ബെന്‍ വിവരാവകാശ നിയമപ്രകാരം പോലീസിനെ സമീപിച്ചു എന്ന വാര്‍ത്തയായിരുന്നു ഇത്. ഈ മാസം ഒന്നിനാണു വാര്‍ത്ത സംപ്രേ ഷ ണം ചെയ്തത്.


ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണെന്നും മറ്റു കാരണങ്ങളുമായി ഇതിനു ബന്ധമില്ലെന്നുമാണു വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ വിശദീകരണം. മോദിയുടെ ഭാര്യയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ട ഉടനെ തന്നെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഹമ്മദാബാദ് സ്റേഷനില്‍ വിളിച്ചു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സ്റേഷന്‍ ജോയിന്റ് ഡയറക്ടറോടും മൂന്ന് അസിസ്റന്റ് ഡയറക്ടര്‍മാരോടും വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്.

തുടര്‍ന്നു വനോലിനടക്കം മൂന്ന് അസിസ്റന്റ് ഡയറക്ടര്‍മാര്‍ക്കും ഒരു ജോയിന്റ് ഡയറക്ടര്‍ക്കുമെതിരേ നടപടിക്കു നീക്കമുണ്ടായിരുന്നു. വാര്‍ത്ത വന്ന ദിവസം വനോലിനായിരുന്നു ഗുജറാത്തിലെ വാര്‍ത്ത ശേഖരിക്കേണ്ടതിന്റെ ചുമതലയുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.