ശമ്പളം സര്‍ക്കാര്‍ നല്‍കണമെന്നു സുപ്രീം കോടതി
ശമ്പളം സര്‍ക്കാര്‍ നല്‍കണമെന്നു സുപ്രീം കോടതി
Saturday, January 31, 2015 12:34 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രീഡിഗ്രി ഒഴിവാക്കിയതിനെതുടര്‍ന്ന് അധികമായ അധ്യാപകരെ പുനരധിവസിപ്പിക്കുന്നതിനായി എയ്ഡഡ് കോളജുകള്‍ തുടങ്ങിയ പുതിയ കോഴ്സുകളിലേക്കു നിയമിപ്പിക്കപ്പെട്ടവര്‍ക്കു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍തന്നെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു സുപ്രീം കോടതിയുടെ ഉത്തരവ്. ഇത്തരത്തില്‍ അധ്യാപകരെ നിലനിര്‍ത്തുന്നതിനും നിയമിക്കുന്നതിനും സര്‍ക്കാരിന് അധികമായി സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലെന്ന കോളജ് മാനേജ്മെന്റുകളുടെയും അധ്യാപകരുടെയും വാദം അംഗീകരിച്ചാണു കോടതിയുടെ ഉത്തരവ്.

1998ല്‍ പ്രീഡിഗ്രി കോളജുകളില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് അധികമായ അധ്യാപകരെ നിലനിര്‍ത്താന്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനു കോളജുകള്‍ക്കു സര്‍വകലാശാലകള്‍ അനുവാദം നല്‍കി. എന്നാല്‍, സര്‍ക്കാരിന് അധിക സാമ്പത്തികബാധ്യതയുണ്ടാകാന്‍ പാടില്ലെന്നു വ്യക്തമാക്കിയായിരുന്നു നടപടി. എന്നാല്‍, പുതിയ കോഴ്സുകളുടെ പേരില്‍ നിയമിക്കപ്പെടുന്നവര്‍ക്കു ശമ്പളവും മറ്റ് ആനുകുല്യങ്ങളും അനുവദിക്കാനാവില്ലെന്നു എംജി സര്‍വകലാശാല വ്യക്തമാക്കിയതോടെയാണു കോളജ് മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചത്.


വിഷയം പരിശോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, സര്‍ക്കാര്‍തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന് ഉത്തരവിട്ടെങ്കിലും 2003 ഓഗസ്റില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. എന്നാല്‍, മാനേജ്മെന്റുകള്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിന്മേല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടതു സര്‍ക്കാരാണെന്നു വിധിച്ചു. ഇതിനെതിരേയാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സ്വാശ്രയ കോഴ്സുകളല്ല സര്‍ക്കാര്‍ അനുവദിച്ചതെന്നും അധ്യാപകരെ തെരഞ്ഞെടുത്തതു സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും പ്രതിനിധികളുള്‍പ്പെട്ട സമിതിയാണെന്നും വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയ ഫീസ് സര്‍ക്കാരിലേക്ക് അടച്ചതാണെന്നും മാനേജ്മെന്റുകള്‍ വ്യക്തമാക്കി. പുതിയ കോഴ്സുകള്‍ അനുവദിച്ചതുകൊണ്ടു സര്‍ക്കാരിന് അധികമായി സാമ്പത്തിക ബാധ്യതയൊന്നുമുണ്ടാകുന്നില്ല.

പുതിയ കോഴ്സുകള്‍ക്കായി നിയമിക്കപ്പെട്ട അധ്യാപകരില്‍ ചിലര്‍ക്കു സര്‍ക്കാരില്‍നിന്നു ശമ്പളം ലഭിച്ചതിന്റെ തെളിവും പുതിയ കോഴ്സുകള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിരുന്നതാണെന്നും മാനേജ്മെന്റുകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മത്തായി എം. പൈകട, ബാബു വര്‍ഗീസ്, പി.ഐ. ജോസ് എന്നിവര്‍ വാദിച്ചു. തുടര്‍ന്നു സുപ്രീം കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.