സുനന്ദയുടെ മരണം: അമര്‍സിംഗിനെ ചോദ്യം ചെയ്തു
സുനന്ദയുടെ മരണം: അമര്‍സിംഗിനെ ചോദ്യം ചെയ്തു
Thursday, January 29, 2015 12:14 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്‍എല്‍ഡി നേതാവ് അമര്‍സിംഗിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് അമര്‍ സിംഗിനു നേരത്തെ ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കിയിരുന്നു.

രണ്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഐപിഎല്‍ ഇടപാടുമായി ബന്ധപ്പെട്ടും സുനന്ദ-തരൂര്‍ ബന്ധത്തെക്കുറിച്ചുമാണ് എസ്ഐടി തന്നില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞതെന്ന് അമര്‍ സിംഗ് പറഞ്ഞു. സുനന്ദ പുഷ്കര്‍ മരിക്കുന്നതിന് ഏതാനും ദിവസം മുമ്പു തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്ന് അമര്‍ സിംഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമര്‍ സിംഗില്‍നിന്നു വിവരങ്ങള്‍ തേടാന്‍ പൊലീസ് തീരുമാനിച്ചത്. ശശി തരൂരിനെ ബഹുമാനിക്കുന്നതായും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞതായും അമര്‍ സിംഗ് വ്യക്തമാക്കി.

അതേസമയം, ഐപിഎല്ലുമായി ബന്ധപ്പെട്ടു വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സുനന്ദ പറഞ്ഞിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്നും അമര്‍ സിംഗ് വ്യക്തമാക്കി. കേസില്‍ തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നു പ്രത്യേകഅന്വേഷണ സംഘം സൂചിപ്പിക്കുന്നുണ്െടങ്കിലും ചോദ്യം ചെയ്യല്‍ എപ്പോഴുണ്ടാകുമെന്ന് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.


സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് എംപി സ്ഥാനം രാജിവയ്ക്കില്ലെന്നു ശശി തരൂര്‍ വ്യക്തമാക്കി. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും അതു കൊണ്ടു തന്നെ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും തരൂര്‍ പറഞ്ഞു. തെളിവില്ലാത്ത ആരോപണങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പേരില്‍ ജനങ്ങളില്‍നിന്നു ജനാധിപത്യ രീതിയിലൂടെ നേടിയ വിശ്വാസം ഇട്ടെറിഞ്ഞ് പോകില്ല. അങ്ങനെയൊക്കെയാണെങ്കില്‍, അതെന്തു ജനാധിപത്യമാണ്. ഈ രാജ്യത്തു നിയമവ്യവസ്ഥയുണ്ട്. അതില്‍ വിശ്വാസമുണ്ട്. രാജ്യത്തിന്റെ നിയമങ്ങളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും തരൂര്‍ വ്യക്തമാക്കി.

തന്റെ രാജി ആവശ്യപ്പെടുന്നവരുടെ നിലപാടുകള്‍ അസംബന്ധമാണെന്ന് തരൂര്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയില്‍നിന്ന് ഉള്‍പ്പെടെ രാജി ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അങ്ങനെ ആവശ്യപ്പെട്ടവരോട് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിക്കേണ്ടതാണെന്നും തരൂര്‍ പറഞ്ഞു.

താന്‍ ബിജെപിയിലേക്കു പോകില്ലെന്നും തരൂര്‍ വ്യക്തമാക്കി. എഴുത്തിലൂടെയും അല്ലാതെയും അക്കാര്യം പല വട്ടം വ്യക്തമാക്കിയതാണ്. ലളിതമായി പറഞ്ഞാല്‍ താന്‍ ബിജെപിയിലേക്കു പോകാന്‍ താത്പര്യപ്പെടുന്നില്ലെന്ന് ഒറ്റവാചകത്തില്‍ പറയാമെന്നും തരൂര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.