സല്യൂട്ട് വിവാദം: വിശദീകരണവുമായി ഉപരാഷ്ട്രപതിയുടെ ഓഫീസ്
Wednesday, January 28, 2015 12:23 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനാഘോഷത്തിനിടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സല്യൂട്ട് ചെയ്തില്ലെന്ന വിവാദത്തില്‍ വിശദീകരണവുമായി ഉപരാഷ്ട്രപതിയുടെ ഓഫീസ്. പ്രോട്ടോകോള്‍ അനുസരിച്ച് ഉപരാഷ്ട്രപതി വിശിഷ്ടാതിഥി അല്ലെങ്കില്‍ സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.

ദേശീയഗാനം ആലപിക്കുമ്പോള്‍ വിശിഷ്ടാതിഥിയും യൂണിഫോമിലുള്ള ആളുകളും സല്യൂട്ട് ചെയ്യണം. സിവില്‍ ഡ്രസിലുള്ള ആളുകള്‍ അറ്റന്‍ഷനായി നില്‍ക്കണം എന്നതാണു ചട്ടം. പ്രോട്ടോക്കോള്‍ അനുസരിച്ചു സേനാവിഭാഗങ്ങളുടെ പരമാധികാരി രാഷ്ട്രപതിയാണ്, അതുകൊണ്ട് സല്യൂട്ട് സ്വീകരിക്കേണ്ടതും മടക്കിനല്‍കേണ്ടതും അദ്ദേഹമാണ്. ഉപരാഷ്ട്രപതി അറ്റന്‍ഷനായി നില്‍ക്കുകയാണു ചെയ്യേണ്ടത്. രാഷ്ട്രപതി പങ്കെടുക്കാത്ത അവസരങ്ങളില്‍ ഉപരാഷ്ട്രപതി വിശിഷ്ടാതിഥിയാകുമ്പോള്‍ മാത്രമേ അദ്ദേഹത്തിന് സല്യൂട്ട് ചെയ്യേണ്ടതായുള്ളൂ എന്നുമാണു വിശദീകരണം.


റിപ്പബ്ളിക് ദിനാഘോഷത്തിന്റെ പരേഡ് നടക്കുന്ന സമയത്ത് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ സല്യൂട്ട് ചെയ്തു നില്‍ക്കുന്നതായും ഹമീദ് അന്‍സാരി അറ്റന്‍ഷനായി നില്‍ക്കുന്നതുമായ ചിത്രം ട്വിറ്ററില്‍ വന്‍തോതില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഇതു വിവാദമായിരുന്നു.

ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് ഇക്കാര്യത്തില്‍ വിശദീകരണക്കുറിപ്പു പുറത്തിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.