ജയലളിതയുടെ ജാമ്യം നാലു മാസത്തേക്കു നീട്ടി
ജയലളിതയുടെ ജാമ്യം നാലു മാസത്തേക്കു നീട്ടി
Friday, December 19, 2014 12:22 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നാലു മാസത്തേക്കു നീട്ടി. ജയലളിതയുടെ അപ്പീല്‍ പരിഗണിക്കുന്നതിനായി കര്‍ണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച്, ദിനംപ്രതി വാദം കേട്ടു മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കാനും ഉത്തരവിട്ടു.

അനധികൃത സ്വത്തുസമ്പാദന ക്കേസില്‍ നാലു വര്‍ഷം തടവും നൂറു കോടി രൂപ പിഴയും വിധിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 17നാണു സുപ്രീംകോടതി ജയലളിതയ്ക്കു ജാമ്യമനുവദിച്ചത്. ഇതു നാലു മാസത്തേക്കു നീട്ടിയ കോടതി, കര്‍ണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കുമെന്നും അത് സിംഗിള്‍ ബെഞ്ചാണോ ഡിവിഷന്‍ ബെഞ്ചാണോ എന്ന കാര്യം ഹൈക്കോടതി ചീഫ് ജസ്റീസ് തീരുമാനിക്കുമെന്നും ജയലളിതയുടെ അഭിഭാഷകന്‍ കെ.ടി.എസ്. തുളസിയെ അറിയിച്ചു.


അതേസമയം, കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്കു നല്‍കാനും കോടതി ജയലളിതയുടെ അഭിഭാഷകനോടു നിര്‍ദേശിച്ചു. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയ സുബ്രഹ്മണ്യന്‍ സ്വാമി, കൊല്ലപ്പെട്ട എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ പോസ്ററുകള്‍ തമിഴ്നാട്ടില്‍ വ്യാപകമായി പതിച്ചതായും കോടതിയെ അറിയിച്ചു. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതത് സമയത്തു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നു കോടതി നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.