പീഡനാരോപണം: ഹൈക്കോടതി ജഡ്ജിയെ ഒഴിവാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം
Friday, December 19, 2014 12:29 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വനിതാ ജഡ്ജിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിതനായ ഹൈക്കോടതി ജഡ്ജിയെ ഭരണപരമായ ചുമതലകളില്‍നിന്നു ഒഴിവാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം. ലൈംഗിക ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റീസ് നിയോഗിച്ച അന്വേഷണ സമിതി നിയമവിരുദ്ധമാണെന്നും കോടതി വ്യക്തിമാക്കി. ലൈംഗിക ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പക്ഷപാതപരവും മുന്‍വിധിയുമൊന്നുമില്ലാത്ത സമിതിയെ സുപ്രീംകോടതി ചീഫ് ജസ്റീസ് നിയമിക്കുമെന്നും ജസ്റീസ് ജെ.എസ്. ഖെഹര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി ജഡ്ജിക്കെതിരേ മധ്യപ്രദേശിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റാണു സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജഡ്ജിക്കെതിരേ ഉന്നയിച്ച ലൈംഗികാരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി രണ്ടംഗ ആഭ്യന്തര സമിതിയെ നിയോഗിച്ചതു നിഷ്പക്ഷമല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റീസ് നാലംഗ സമിതിയെ നിയമിക്കണമെന്നുമായിരുന്നു വനിതാ ജഡ്ജിയുടെ ആവശ്യം. ഇത് അംഗീകരിച്ച സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച്, ഹൈക്കോടതി ചീഫ് ജസ്റീസ് നിയോഗിച്ച രണ്ടംഗ സമിതിയെ പിരിച്ചുവിടുകയും ഇത്തരം സമിതികള്‍ നിയോഗിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റീസിനു മാത്രമാണ് അധികാരമുള്ളതെന്നു വ്യക്തമാക്കുകയുമായിരുന്നു.


ഏതെങ്കിലും കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമോ വേണ്ടയോ എന്നു മാത്രമേ ഹൈക്കോടതി ചീഫ് ജസ്റീസിനു തീരുമാനിക്കാന്‍ അധികാരമുള്ളൂ. ജഡ്ജിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ ആഭ്യന്തര സമിതിയെ നിയോഗിച്ച മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റീസ് തന്റെ അധികാരപരിധി ലംഘിച്ചു. സുപ്രീം കോടതി ചീഫ് ജസ്റീസിനു മാത്രമാണ് ഇത്തരം സമിതിയെ നിയോഗിക്കാന്‍ അധികാരമുള്ളുയെന്നും പക്ഷപാതപരവും മുന്‍വിധിയില്ലാത്തതുമായ രീതിയിലാണു സമിതിയെ നിയോഗിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ചീഫ് ജസ്റീസ് ഇക്കാര്യത്തില്‍ ഒരു നടപടിക്രമം രൂപവത്കരിക്കുമെന്നും ഇതു കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി. വനിതാ ജഡ്ജിയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റീസ് മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.