ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപണം ഇന്ന്
ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപണം ഇന്ന്
Thursday, December 18, 2014 12:04 AM IST
ഇന്നു രാവിലെ ഒന്‍പതരയ്ക്ക് ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്ത്യയുടെ ഏറ്റവും ശക്തമായ ഉപഗ്രഹവിക്ഷേപിണി കുതിച്ചുയരും. മനുഷ്യരെ ബഹിരാകാശത്തേക്കു കൊണ്ടുപോയി തിരിച്ചുവരാവുന്ന ഒരു പേടകംകൂടി അതോടൊപ്പം ഉയരും.

ഈ ദൌത്യം വിജയിക്കുമ്പോള്‍ മനുഷ്യരെ ബഹിരാകാശത്തോ ചന്ദ്രനിലോ എത്തിച്ചു തിരിച്ചെത്തിക്കാനുള്ള സാങ്കേതികവിദ്യയും ശേഷിയും സ്വന്തമാക്കിയ രാജ്യമാകും ഇന്ത്യ.

ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിജയിച്ചാല്‍ നാലു ടണ്ണിലധികം ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യക്കു കഴിയുമെന്നു തെളിയും. ഇതോടൊപ്പമുള്ള പേടകം (ക്രൂ മൊഡ്യൂള്‍) വിജയകരമായി തിരിച്ചെത്തിച്ചു വീണ്െടടുത്താല്‍ ഒരു ചാന്ദ്രയാത്ര ഇന്ത്യക്കു ചിന്തിക്കാം.

ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള ശ്രീഹരിക്കോട്ടയില്‍നിന്ന് ഉയരുന്ന ജിഎസ്എല്‍വി 126.16 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പേടകത്തെ പുറത്തുവിടും. ഇത് ഒരു താഴ്ന്ന ഭ്രമണപഥത്തിലായിരിക്കും. വിക്ഷേപണം കഴിഞ്ഞ് 325.52 സെക്കന്‍ഡ് കഴിയുമ്പോഴാണ് ഇതു സംഭവിക്കുക. അല്പം കഴിയുമ്പോള്‍ പേടകം ഭൌമാന്തരീക്ഷത്തിലേക്കു തിരിച്ചുവരും. സെക്കന്‍ഡില്‍ 19,000 കിലോമീറ്ററാകും വേഗം. 1,600 ഡിഗ്രി സെല്‍ഷ്യസാകും അപ്പോള്‍ പേടകത്തിനു പുറത്തു നേരിടുന്ന താപനില.


അലൂമിനിയം ലോഹസങ്കരംകൊണ്ടു നിര്‍മിച്ച പേടകത്തിന്റെ പുറംചട്ട ഈ താപനിലയില്‍ ഉരുകില്ല. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സാണു പേടകം നിര്‍മിച്ചത്.തിരിച്ചുവരുമ്പോള്‍ 15.5 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പാരഷൂട്ട് വിടര്‍ത്തി വേഗം കുറയ്ക്കും. ആന്‍ഡമാന്‍ ദ്വീപില്‍നിന്നു 450 കിലോമീറ്റര്‍ അകലെയാണു പേടകം സമുദ്രത്തില്‍ പതിക്കുക.

അപ്പോള്‍ വിക്ഷേപണം കഴിഞ്ഞ് 22 മിനിറ്റായിരിക്കും. ജിഎസ്എല്‍വിക്ക് 140 കോടി രൂപയാണു മുടക്ക്. പേടകത്തിനു 15 കോടി വേറെയും. മൊത്തം ചെലവ് 155 കോടി രൂപ. ഇന്നു രാവിലെ ഒന്‍പതിനു നിശ്ചയിച്ച വിക്ഷേപണം ഒന്‍പതരയിലേക്കു മാറ്റി. അതനുസരിച്ചു കൌണ്ട് ഡൌണ്‍ തുടങ്ങിയത് ഇന്നലെ രാവിലെ ഒന്‍പതിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.