തമിഴ് മാനില കോണ്‍ഗ്രസുമായി ജി.കെ. വാസന്‍
തമിഴ് മാനില കോണ്‍ഗ്രസുമായി ജി.കെ. വാസന്‍
Saturday, November 29, 2014 11:57 PM IST
തിരുച്ചിറപ്പള്ളി: കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ജി.കെ. വാസന്‍, പിതാവ് ജി.കെ. മൂപ്പനാരുടെ പഴയ പാര്‍ട്ടിയായ തമിഴ് മാനില കോണ്‍ഗ്രസ് (ടിഎംസി) പുനരുജ്ജീവിപ്പിച്ചു. തിരുച്ചിറപ്പള്ളിയില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത സമ്മേളനത്തിലാണു വാസന്‍ പുതിയ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിച്ചത്.

ഇന്നലെ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച മുന്‍ ടിഎന്‍സിസി പ്രസിഡന്റ് ബി.എസ്. ജ്ഞാനദേശികന്‍, എന്‍.എസ്.വി. ചിത്തന്‍, പീറ്റര്‍ അല്‍ഫോന്‍സ്, വിശ്വനാഥന്‍, കോണ്‍ഗ്രസ് എംഎല്‍എമാരായ ജോണ്‍ ജേക്കബ്, എന്‍.ആര്‍. രംഗരാജന്‍ തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തിനെത്തിയിരുന്നു. പഴയ ടിഎംസിയുടെ ചിഹ്നമായ സൈക്കിളാണു വാസന്റെ ടിഎംസിയുടെയും ചിഹ്നം. സമ്പന്നമായ തമിഴ്നാടും ശക്തമായ ഇന്ത്യയുമാണു ടിഎംസിയുടെ ലക്ഷ്യമെന്നു സമ്മേളനത്തില്‍ വാസന്‍ പ്രഖ്യാപിച്ചു.

അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 1996ലാണ് ജി.കെ. മൂപ്പനാര്‍ തമിഴ് മാനില കോണ്‍ഗ്രസ് (ടിഎംസി) രൂപവത്കരിച്ചത്. തിരുച്ചിറപ്പള്ളിയില്‍വച്ചായിരുന്നു മൂപ്പനാരും പുതിയ പാര്‍ട്ടി രൂപവത്കരിച്ചത്. 1996ലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഡിഎംകെയ്ക്കൊപ്പം മത്സരിച്ച ടിഎംസി വന്‍ വിജയം നേടിയിരുന്നു. രജനികാന്തിന്റെ പിന്തുണയും ടിഎംസി-ഡിഎംകെ സഖ്യത്തിനുണ്ടായിരുന്നു.


മൂപ്പനാരുടെ മരണശേഷം ഏറെ താമസിക്കാതെ ടിഎംസി കോണ്‍ഗ്രസില്‍ ലയിച്ചു. പിന്നീട് വാസന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. മന്‍മോഹന്‍ സര്‍ക്കാരില്‍ വാസന്‍ മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തമിഴ്നാട് കോണ്‍ഗ്രസ് ഘടകത്തെ അവഗണിക്കുന്നുവെന്ന പേരില്‍ നവംബര്‍ മൂന്നിനായിരുന്നു വാസന്‍ കോണ്‍ഗ്രസ് വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.