അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തണമെന്നു ബിജെപി
Sunday, November 23, 2014 11:33 PM IST
ന്യൂഡല്‍ഹി: സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരായ അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കൂടി ഉള്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. സൂരജിന്റെ വിവാദ ഇടപാടുകള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ പിന്തുണ ലഭിച്ചിട്ടുണ്െടന്നു വ്യക്തമാണ്. കടകംപള്ളിയിലെ വിവാദ ഭൂമിയിടപാടു കേസില്‍ 30/ 57 നമ്പര്‍ തണ്ടപ്പേരിലുള്ള ഭൂമി തട്ടിയെടുത്തതുള്‍പ്പെടെയുള്ള കേസില്‍ ടി.ഒ. സൂരജിന് മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനോടൊപ്പം പങ്കുണ്ട്.

മാറാട് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് നടന്ന അട്ടിമറികളില്‍ ടി.ഒ. സൂരജിന് പങ്കുണ്െടന്ന് വ്യക്തമാണ്. കേസ് അട്ടിമറിക്കാന്‍ അന്നത്തെ കേന്ദ്രമന്ത്രി ഇ. അഹമ്മദുമായി ചേര്‍ന്ന് സൂരജ് നടത്തിയ ഇടപെടലുകള്‍ വ്യക്തമാണ്. മാറാട് സംഭവത്തിനു ശേഷം ടി.ഒ. സൂരജ് നടത്തിയ അഴിമതികളാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവന്നത്. സൂരജിനെതിരേ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.


4ജി സേവനത്തിനായി 4,000 കിലോമീറ്റര്‍ വരുന്ന പൊതുമരാമത്തു വകുപ്പ് റോഡ് കുഴിച്ച് കേബിളുകള്‍ ഇടുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ടെലിഫോണ്‍ കമ്പനികളുമായി സൂരജും മുഖ്യമന്ത്രിയും ധാരണയിലെത്തിയതും വിവാദമായിട്ടുണ്ട്. ഒരു കിലോമീറ്ററിന് 100 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്ന നിര്‍ദ്ദേശത്തിനു പിന്നില്‍ അഴിമതിയുണ്െടന്ന സംശയമുയര്‍ന്നിട്ടുണ്െടന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.