പാര്‍ലമെന്റില്‍ ഇടതിനു മുന്‍നിര സീറ്റില്ല
Sunday, November 23, 2014 12:00 AM IST
ന്യൂഡല്‍ഹി: ദശാബ്ദങ്ങള്‍ക്കു ശേഷം ഇടതു പാര്‍ട്ടികള്‍ക്കു പാര്‍ലമെന്റ് മുന്‍ നിരയില്‍ ഇടമുണ്ടാകില്ല. ഇത്തവണ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട്, സഭയില്‍ മുതിര്‍ന്ന നേതാക്കാള്‍ ഇല്ലാതായതാണ് ഇടതു കക്ഷികള്‍ക്കു മുന്‍ നിര സീറ്റില്ലാതാക്കിയത്. സഭയിലെ കക്ഷിനിലയും നേതാക്കളുടെ സീനിയോറിറ്റിയും പരിഗണിച്ചാണ് അംഗങ്ങള്‍ക്കു മുന്‍നിര സീറ്റുകളില്‍ ഇടം ലഭിക്കുന്നത്.

മുന്‍നിര സീറ്റു ലഭിച്ച മുതിര്‍ന്ന നേതാക്കളില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൌഡ, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് എന്നിവരുമുണ്ട്. ആദ്യ ലോക്സഭയില്‍ പോലും 16 സീറ്റുകള്‍ ഉണ്ടായിരുന്ന ഇടതു കക്ഷികളുടെ സീറ്റു നില ഇപ്പോള്‍ ആകെ പതിനൊന്നായി ചുരുങ്ങിയിരിക്കുന്നു. ആറു എംപിമാരിലേക്കു ചുരുങ്ങിയ എന്‍സിപിക്കും മുന്‍നിര സീറ്റു നഷ്ടമായിട്ടുണ്ട്.


കോണ്‍ഗ്രസില്‍നിന്നു മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവരാണു മുന്‍നിര സീറ്റിനുടമകള്‍. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, എഐഎഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ക്കും മുന്‍നിര സീറ്റുകളിലിടമുണ്ട്. ഭരണമുന്നണിയില്‍ നിന്നു 14 മുന്‍നിര സീറ്റുകാരുണ്ട്. ഇതില്‍ ഒമ്പതെണ്ണത്തില്‍ ബിജെപി അംഗങ്ങളും മറ്റുള്ളവയില്‍ ഘടകകക്ഷികളായ തെലുങ്കു ദേശം പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി, ശിവസേന എന്നിവയി ല്‍നിന്നുള്ളവരുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.