ഡല്‍ഹി ഇമാമിനു മകനെ പിന്‍ഗാമിയാക്കാന്‍ അനുമതിയില്ലെന്നു ഹൈക്കോടതി
Saturday, November 22, 2014 12:12 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യദ് അഹമ്മദ് ബുഖാരിക്കു തന്റെ മകനെ പിന്‍ഗാമിയാക്കാന്‍ നിയമപരമായി അനുമതിയില്ലെന്നു ഡല്‍ഹി ഹൈക്കോടതി. എന്നാല്‍, 28നു നടത്താനിരിക്കുന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ കോടതി റദ്ദാക്കിയിട്ടില്ല. ചീഫ് ജസ്റീസ് ജി. രോഹിണി, ജസ്റീസ് ആര്‍.എസ് എന്‍ഡ്ലോ എന്നിവരുടെ ബെഞ്ചാണു ഇതു സംബന്ധിച്ചു ഇമാം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടത്.

ഡല്‍ഹി ജുമാ മസ്ജിദ് വഖഫ് ബോര്‍ഡ് സ്വത്താണെന്നും അതിന്റെ കാര്യങ്ങള്‍ ബുഖാരിക്കു സ്വയം തീരുമാനിക്കാന്‍ കഴിയില്ലെന്നും കാണിച്ചു നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം. മകന്റെ സ്ഥാനാരോഹണച്ചടങ്ങിനു പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാതിരിക്കുകയും ചെയ്ത ഡല്‍ഹി ഇമാമിന്റെ നടപടി വിവാദമായിരുന്നു. എന്നാല്‍, അതിഥികള്‍ ആരാണെന്ന് ആതിഥേയര്‍ക്കു തീരുമാനിക്കാമെന്നായിരുന്നു ഇതിനോടു ഡല്‍ഹി ഇമാമിന്റെ പ്രതികരണം.

മകനെ പിന്‍ഗാമിയാക്കാനുള്ള തീരുമാനത്തിനെതിരേ ലഭിച്ച മൂന്നു പൊതു താത്പര്യ ഹര്‍ജികളില്‍ വിശദീകരണം നല്‍കാനാണു വഖഫ് ബോര്‍ഡിനോടും ഷാഹി ഇമാമിനോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ബുഖാരിക്കെതിരെ ഇതു വരെയും ഒരു നടപടിയും സ്വീകാരിക്കാതിരുന്ന വഖഫ് ബോര്‍ഡിന്റെ നിലപാടിനെയും കോടതി ചോദ്യം ചെയ്തു.


ഡല്‍ഹി ജുമാ മസ്ജിദ് വഖഫ് ബോര്‍ഡിന്റെ സ്വത്താണെന്നായിരുന്നു സുഹൈല്‍ അഹമ്മദ് ഖാന്‍, അജയ് ഗൌതം, അഭിഭാഷകനായ വി.കെ ആനന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മസ്ജിദിലെ ഒരു ജീവനക്കാരനായ ബുഖാരിക്കു മകന്‍ നയിബ് ഇമാമിനെ പിന്‍ഗാമിയായി നിയമിക്കാന്‍ അവകാശമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഷാഹി ഇമാം എന്നത് ഒരു പൊതു തസ്തികയാണെന്നും ആരുടെയും സ്വകാര്യ അവകാശമോ സ്വത്തോ അല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള ഒരു ജീവനക്കാരന്‍ മാത്രമായ ബുഖാരിക്കു തന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്നതിനുള്ള യാതൊരു വിധ അവകാശങ്ങളുമില്ലെന്നാണു ഒരു ഹര്‍ജിയില്‍ പ്രധാനമായും ആരോപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.