സിബിഐ ഉദ്യോഗസ്ഥര്‍ക്കും സുപ്രീംകോടതിയുടെ ശകാരം
സിബിഐ ഉദ്യോഗസ്ഥര്‍ക്കും  സുപ്രീംകോടതിയുടെ ശകാരം
Friday, November 21, 2014 11:57 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍നിന്നു സിബിഐ ഡയറക്ടറെ നീക്കിയതിനൊപ്പം സിബിഐ ഉദ്യോഗസ്ഥര്‍ക്കും സുപ്രീം കോടതിയുടെ ശകാരം. സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരായ കേസില്‍ വാദം നടക്കുന്നതിനിടെ കോടതി മുറിയില്‍ വെറുതേ വന്നിരുന്ന സിബിഐ ഉദ്യോഗസ്ഥരെയാണ് ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു ശകാരിച്ചത്. എന്തിനാണ് ഇത്രയധികം ഉദ്യോഗസ്ഥര്‍ ഇവിടെ വന്നു നില്‍ക്കുന്നതെന്നു ചോദിച്ച കോടതി, ഓഫീസില്‍ പോയി ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു.

ഓഫീസര്‍മാര്‍ എത്തിയതിനെക്കുറിച്ചു വിശദീകരിക്കാന്‍ ശ്രമിച്ച രഞ്ജിത് സിന്‍ഹയുടെ അഭിഭാഷകന്‍ വികാസ് സിംഗിന്റെ വാക്കുകള്‍ കോടതി പരിഗണിച്ചില്ല. നിങ്ങളെ വിളിച്ചുവരുത്തിയിട്ടില്ലെന്നും എന്തെങ്കിലും വിശദീകരണം ആവശ്യമെങ്കില്‍ വിളിച്ചോളാമെന്നും ഉദ്യോഗസ്ഥരോടു കോടതി പറഞ്ഞു. ഡയറക്ടര്‍ക്കെതിരായ ആരോപണം സംബന്ധിച്ച് തങ്ങളുടെ വിശദീകരണം നല്‍കാനുള്ള സിബിഐ ജോയിന്റ് ഡയറക്ടറുടെ ശ്രമത്തെയും കോടതി വിമര്‍ശിച്ചു. നിങ്ങള്‍ സിബിഐ ഡയറക്ടറുടെ ഏജന്റുമാരല്ലെന്നും അദ്ദേഹത്തിന്റെ നാവാകാന്‍ നിങ്ങള്‍ ശ്രമിക്കേണ്െടന്നും കോടതി പ്രതികരിച്ചു. ഡയറക്ടറെ ന്യായീകരിച്ച സിബിഐ, ഹര്‍ജിക്കാരനെതിരേ കേസെടുക്കാന്‍ ശ്രമിച്ചതിനെയും സുപ്രീം കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.