ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവം: കുട്ടികളെ എത്തിച്ചതു നിയമാനുസൃതമെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവം: കുട്ടികളെ എത്തിച്ചതു നിയമാനുസൃതമെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Wednesday, October 22, 2014 12:42 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കോഴിക്കോട് മുക്കം അനാഥാലയത്തില്‍ 156 കുട്ടികളെ എത്തിച്ചതു നിയമാനുസൃതമായാണെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2000ലെ ബാലനീതി നിയമ പ്രകാരം രൂപീകരിച്ച ബാലക്ഷേമ സമിതിയുടെ (സിഡബ്ള്യുസി) ഉത്തരവ് പ്രകാരമാണു കുട്ടികളെ അനാഥാലയത്തിനു നല്‍കിയതെന്ന് ഇതു സംബന്ധിച്ച കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മുക്കം അനാഥാലയത്തിന് 1960ലെ അനാഥാലയ- കരുണാഗൃഹ (മേല്‍നോട്ട നിയന്ത്രണ) നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുണ്െടന്നും സര്‍ക്കാര്‍ അറിയിച്ചു.

ജാര്‍ഖണ്ഡില്‍നിന്ന് മതിയായ രേഖകളില്ലാതെ 455 കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലാണ് മുക്കം അനാഥാലയത്തിനെതിരേ ആരോപണമുയര്‍ന്നത്. എന്നാല്‍, ഇവരില്‍ പലരും മുക്കം അനാഥാലയത്തിലെ കുട്ടികളായിരുന്നെന്നും അവര്‍ അവധിക്കു നാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണു പോലീസ് ഇടപെടലുണ്ടായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ കുട്ടികളെ മേയ് 27നുതന്നെ കോഴിക്കോട് ബാലക്ഷേമ സമിതി തിരികെ കൈമാറിയിരുന്നു. ഇതില്‍ മതിയായ രേഖകളില്ലാത്ത കുട്ടികളെയാണ് നാട്ടിലേക്ക് മടക്കി അയച്ചത്.


ഈ സംഭവവുമായി ബന്ധപ്പെട്ട് അനാഥാലയത്തിലെ നാലു ജീവനക്കാര്‍ക്കെതിരേ മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും മാനേജ്മെന്റിനു ഇക്കാര്യത്തില്‍ ബന്ധമുണ്െടന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വിശദമാക്കുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നു വന്ന പോലീസ് സംഘത്തിനുപോലും തെളിവ് കണ്െടത്താനായിട്ടില്ല.

കേസില്‍ അന്വേഷണം തുടരുകയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നു മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്നാണ് അമിക്കസ്ക്യൂറി അപര്‍ണ ഭട്ട് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണു സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.