സോഷ്യല്‍ മീഡിയ: കേസെടുക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി
സോഷ്യല്‍ മീഡിയ: കേസെടുക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി
Tuesday, October 21, 2014 12:16 AM IST
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കത്തിന്റെ പേരില്‍ കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹര്‍ജി. ഇതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ കേരള പോലീസ് നിയമത്തിലെ 118 (ഡി) വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അനൂപ് കുമാരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കേസ് തീര്‍പ്പാകുന്നതുവരെ ഐടി ആക്ടിലെ 66എ, 69എ വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍ കര്‍ശനമായി നിയന്ത്രിക്കാനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങളെയും സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളെയും വ്യത്യസ്തമായി കാണാനാവുമോയെന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ട്. വെബ്സൈറ്റുകള്‍ ബ്ളോക്ക് ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഐടി നിയമത്തിലെ 69എ വകുപ്പ്, അഭിപ്രായ സ്വാതന്ത്യ്രം ഉറപ്പുനല്‍കുന്ന ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശം, തുല്യത തുടങ്ങിയ വകുപ്പുകളുടെ ലംഘനമാണെന്നും അപകീര്‍ത്തി, ഗുരുതര പ്രത്യാഘാതം, രാജ്യസുരക്ഷ എന്നിവയുണ്ടാക്കാവുന്ന അപൂര്‍വം സാഹചര്യങ്ങളിലല്ലാതെ സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം നിയന്ത്രിക്കരുതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.


നഴ്സുമാരുടെ സമരത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിനു പോലീസ് അറസ്റ് ചെയ്തയാളാണ് അനൂപ് കുമാരന്‍. ആശുപത്രി പരാതി നല്‍കി ആറു മാസത്തിനു ശേഷമാണു പോലീസ് കേസെടുത്തതെന്നും ഐടി ആക്ടിനെ പോലീസ് ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണിതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഡിവൈഎസ്പി മുതല്‍ മുകളിലേക്കോ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥനോ വാറണ്ടില്ലാതെ തന്നെ ഒരാളെ അറസ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന ഐടി ആക്ടിലെ 80, 81 വകുപ്പിനെയും ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.