രാജിവയ്ക്കില്ലെന്നു കേന്ദ്രമന്ത്രി അനന്ത് ഗീതെ
Thursday, October 2, 2014 12:08 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവയ്ക്കില്ലെന്നു ശിവസേന അംഗവും കേന്ദ്ര ഘനവ്യവസായ മന്ത്രിയുമായ അനന്ത് ഗീതെ. മഹാരാഷ്ട്രയിലെ നിയമസഭ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപി ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രിസഭയില്‍നിന്നു തങ്ങളുടെ പ്രതിനിധി രാജിവയ്ക്കുമെന്ന ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞതാണ് അദ്ദേഹം നിഷേധിച്ചത്. ശിവസേന മന്ത്രിസഭയില്‍ തുടരുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ഉദ്ധവ് താക്കറെയും അറിയിച്ചു.

വിഷയം താക്കറെയുമായി സംസാരിച്ചിട്ടുണ്െടന്നു വ്യക്തമാക്കിയാണ് മന്ത്രിസഭയില്‍ തുടരുമെന്ന് അനന്ത് ഗീതെ അറിയിച്ചത്. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതു ശിവസേനയുമായി ചേര്‍ന്നാണ്. മഹാരാഷ്ട്രയില്‍നിന്നുള്ള 42 എംപിമാരുംകൂടി ചേര്‍ന്നതാണ് എന്‍ഡിഎ സര്‍ക്കാര്‍. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ശിവസേനയ്ക്കു പ്രത്യേക പങ്കുണ്ട്. ബിജെപിയുമായുള്ള സഖ്യം കേന്ദ്രത്തില്‍ തുടരും. അതിനാല്‍ രാജിയുടെ പ്രശ്നം ഉദിക്കുന്നില്ല. എന്‍ഡിഎ സഖ്യത്തില്‍ തുടരുമെന്നു തന്നെയാണ് ഉദ്ധവ് താക്കറെ പറഞ്ഞതെന്നും അനന്ത് ഗീതെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.


തെരഞ്ഞെടുപ്പിനുശേഷം മഹാരാഷ്ട്രയില്‍ വീണ്ടും എന്‍ഡിഎ സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിനു ഭാവിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണു ശിവസേന അധ്യക്ഷന്‍ മലക്കം മറിഞ്ഞത്. അമേരിക്കയില്‍ നിന്നു മടങ്ങിയെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിയാലോചന നടത്തിയതിനുശേഷം മാത്രമേ കേന്ദ്രമന്ത്രിസഭയില്‍നിന്നു ശിവസേന അംഗത്തെ പിന്‍വലിക്കണമോ എ ന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ഉദ്ധവ് അറിയിച്ചു. എന്നാല്‍, നരേന്ദ്ര മോദി മടങ്ങിയെത്തുന്നതിനു പിന്നാലെ അനന്ത് ഗീതെ രാജിക്കത്ത് കൈമാറുമെന്നായിരുന്നു ഉദ്ധവ് നേരത്തെ പറഞ്ഞിരുന്നത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.