കാവല്‍ മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി: ചവാന്‍
Thursday, October 2, 2014 12:13 AM IST
മുംബൈ: എന്‍സിപി പിന്തുണ പിന്‍വലിച്ചശേഷം കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തന്നോടു നിര്‍ദേശിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയാണുണ്ടായതെന്നു മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍. സര്‍ക്കാരിനെ മറിച്ചിടാന്‍ എന്‍സിപി മുന്‍കൂട്ടി പദ്ധതി തയാറാക്കിയിരുന്നതായി ചവാന്‍ ആരോപിച്ചു.

കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ച അന്നുതന്നെ കാബിനറ്റ് യോഗം ചേര്‍ന്നു രാഷ്ട്രപതിഭരണത്തിനു ശിപാര്‍ശ ചെയ്യുകയായിരുന്നുവെന്നും നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ക്കു സമയം നല്കിയില്ലെന്നും ചവാന്‍ പറഞ്ഞു.


കോണ്‍ഗ്രസുമായുള്ള സഖ്യം തകരണമെന്നുതന്നെയാണ് എന്‍സിപി ആഗ്രഹിച്ചത്. അതിനാണ് അവര്‍ 144 സീറ്റും മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടത്. സര്‍ക്കാരിനെ മറിച്ചിട്ട് സംസ്ഥാനം ബിജെപിക്കു നല്കുകയായിരുന്നു എന്‍സിപിയുടെ ലക്ഷ്യം. ഇതിനു പകരമായി കേന്ദ്രമന്ത്രിസഭയില്‍ ഒരു സ്ഥാനം എന്‍സിപി ആവശ്യപ്പെട്ടു: ചവാന്‍ പറഞ്ഞു. ശതകോടികളുടെ ഇറിഗേഷന്‍ കുംഭകോണത്തില്‍ അജിത് പവാറിനു മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഗതിയുണ്ടാകുമെന്നും എല്ലാ അഴിമതിക്കാരെയും ഒരിക്കല്‍ നിയമം പിടികൂടുമെന്നും ചവാന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.