മൂപ്ളിവാലി എസ്റേറ്റ് വിട്ടുകൊടുക്കാനാവില്ല: സര്‍ക്കാര്‍
മൂപ്ളിവാലി എസ്റേറ്റ് വിട്ടുകൊടുക്കാനാവില്ല: സര്‍ക്കാര്‍
Wednesday, October 1, 2014 12:33 AM IST
ന്യൂഡല്‍ഹി: ഹാരിസണ്‍സ് മലയാളം കമ്പനിയുടെ തൃശൂരിലെ മൂപ്ളിവാലി എസ്റേറ്റ് വിട്ടുകൊടുക്കാനാവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. മൂപ്ളിവാലി എസ്റേറ്റ് തിരിച്ചുപിടിക്കാനുള്ള നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി അടിയന്തരമായി സ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെയാണു തോട്ടം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തതെന്നു ചൂണ്ടിക്കാട്ടി ഹാരിസണ്‍സ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സര്‍ക്കാര്‍ നടപടികള്‍ റദ്ദാക്കിയത്. എന്നാല്‍, പാട്ടത്തിനു നല്‍കിയ ഭൂമി വ്യവസ്ഥകള്‍ തെറ്റിച്ച് കീഴ്പാട്ടത്തിനു കൈമാറിയെന്നു സര്‍ക്കാര്‍ വാദിക്കുന്നു. റബറും തേയിലയും ഏലവും കൃഷി ചെയ്യാന്‍ 1911ലാണു കൊച്ചി ദിവാന്‍ 6063 ഏക്കര്‍ ഭൂമി ഹാരിസണ്‍ മലയാളത്തിന് പാട്ടത്തിന് നല്‍കുന്നത്. കീഴ്പാട്ടം പാടില്ല, റബറും തേയിലയും ഏലവുമല്ലാത്ത മറ്റുകൃഷികള്‍ പാടില്ല തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍. എന്നാല്‍, 22.45 ഹെക്ടര്‍ ഭൂമി എം.എല്‍. വിന്‍സെന്റ് എന്നയാള്‍ക്ക് കമ്പനി കീഴ്പാട്ടത്തിന് നല്‍കിയെന്നും വാഴ, കപ്പ എന്നിവ ഈ ഭൂമിയില്‍ കൃഷി ചെയ്തെന്നും ഇതു ചൂണ്ടിക്കാട്ടിയാണ് പാട്ടക്കരാര്‍ റദ്ദാക്കിയതെന്നും സര്‍ക്കാര്‍ വിശദമാക്കുന്നു. ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും തള്ളിയതോടെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.