കോണ്‍ഗ്രസ്-എന്‍സിപി സീറ്റ് ചര്‍ച്ച ഇന്ന്
Tuesday, September 23, 2014 12:15 AM IST
മുംബൈ/പാറ്റ്ന: മഹാരാഷ്ട്രയില്‍ കീറാമുട്ടിയായി തുടരുന്ന സീറ്റ് വിഭജനം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ഇന്നു യോഗം ചേരും. എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തിനുശേഷം പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. സീറ്റ് വിഭജനം സംബന്ധിച്ച് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും സംസാരിച്ചുവെന്നു പട്ടേല്‍ പറഞ്ഞു. എന്‍സിപി നേതാക്കളായ അജിത് പവാര്‍, സുനില്‍ താത്കറെ, പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്ബല്‍ എന്നിവരും എംപിസിസി പ്രസിഡന്റ് മണിക്റാവു താക്കറെ, മറ്റു പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 124 സീറ്റ് സ്വീകാര്യമല്ലെന്നു പറഞ്ഞ പ്രഫുല്‍ പട്ടേല്‍, 144 സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നു പറഞ്ഞു. 2009ല്‍ എന്‍സിപി 114 സീറ്റിലാണു മത്സരിച്ചത്. 2004ല്‍ 124 സീറ്റിലും . അതേസമയം, മഹാരാഷ്ട്രയില്‍ സീറ്റ് വിഭജന തര്‍ക്കങ്ങള്‍ പരിഹരിച്ച് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നിലവില്‍ വരുമെന്നു പ്രതീക്ഷിക്കുന്നതായി എന്‍സിപി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ശിവസേനയുമായോ ബിജെപിയുമായോ എന്‍സിപി സഖ്യമുണ്ടാക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.


ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന എന്‍സിപിയുടെ ആവശ്യം ന്യായമാണെന്ന് അന്‍വര്‍ പറഞ്ഞു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകള്‍ നല്കിയ കാര്യം അന്‍വര്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലേക്ക് എന്‍സിപി നേതാക്കളുടെ ഒഴുക്കു തുടരുകയാണ്. മഹാരാഷ്ട്രയിലെ കൃഷി സഹമന്ത്രി സഞ്ജയ് സാവ്കരെയും എംഎല്‍എ കിഷന്‍ കാത്തോഡും എന്‍സിപിയില്‍നിന്നു രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നു.

സാംഗ്ളിയിലെ എന്‍സിപി നേതാവ് അജിത് ഖോര്‍പഡെ കഴിഞ്ഞയാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലുമായുള്ള തര്‍ക്കമാണു ഖോര്‍പഡെ എന്‍സിപി വിടാന്‍ കാരണം. മുന്‍ കേന്ദ്രമന്ത്രി സൂര്യകാന്ത പാട്ടീല്‍, മുന്‍ മന്ത്രി ബാബന്റാവു പച്പുതേ, മാധവ് കിന്‍ഹാല്‍കര്‍ എന്നീ എന്‍സിപി നേതാക്കളും ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

മുന്‍ മുഖ്യമന്ത്രി അശോക് ചവാ ന്റെ സഹോദരീഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഭാസ്കര റാവു ഖട്ഗാവ്കര്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭയിലേക്കും നിയമസഭയിലേക്കും സീറ്റ് ലഭിക്കാത്തതാണു ഭാസ്കര റാവുവിനെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.