എല്ലാ മതങ്ങളെയും ബഹുമാനിച്ചു സ്നേഹത്തില്‍ വളരണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
എല്ലാ മതങ്ങളെയും ബഹുമാനിച്ചു സ്നേഹത്തില്‍ വളരണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Tuesday, September 23, 2014 12:20 AM IST
നാഗര്‍കോവില്‍: തമിഴ് ഭാഷയെയും സംസ്കാരത്തെയും സ്വീകരിച്ചും എല്ലാ മതങ്ങളേയും ബഹുമാനിച്ചും സ്നേഹത്തില്‍ വളര്‍ന്നു മാതൃകാപരമായി ജീവിക്കാന്‍ തക്കല രൂപതാംഗങ്ങളെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. നാഗര്‍കോവില്‍ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന ദേവാലയത്തിന്റെ രജതജൂബിലിയോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാഗര്‍കോവില്‍ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന ദേവാലയത്തിനു തക്കല രൂപതയുടെ വളര്‍ച്ചയില്‍ ഒരു നിര്‍ണായക സ്ഥാനമാണുള്ളത്. കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളേയും ഒരുമിപ്പിക്കുന്ന ഒരു കേന്ദ്രമായി വിശുദ്ധ അല്‍ഫോന്‍സാ പള്ളി നിലകൊള്ളുന്നതില്‍ അഭിനന്ദിക്കുന്നു. ഒന്നുമില്ലാതെ കാടു നിറഞ്ഞിരുന്ന ഒരു സ്ഥലം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സാന്നിധ്യംകൊണ്ട് ഒരു പുണ്യസ്ഥലമായി മാറി. അനേകായിരം പേര്‍ക്ക് അനുഗ്രഹം ലഭിക്കുന്ന ഒരു തീര്‍ഥാടനകേന്ദ്രമായി ഈ ദേവാലയം വളരുന്നതു ദൈവത്തിന്റെ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. തക്കല രൂപതയുടേയും അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിന്റെയും വളര്‍ച്ചയ്ക്കായി പ്രയത്നിച്ച എല്ലാവരെയും മാര്‍ ആലഞ്ചേരി അഭിനന്ദിച്ചു.


കോട്ടാര്‍ ബിഷപ് ഡോ. പീറ്റര്‍ റെമിജിയൂസ് മുഖ്യാതിഥിയായിരുന്നു. തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, തമിഴ്നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ജനാബ് എ. തമിഴ് മഹന്‍ ഹുസൈന്‍, നാഗര്‍കോവില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മീന ദേവ്, എംഎല്‍എമാരായ കെ.ടി. പാച്ചിയമ്മാള്‍, എ. നാഞ്ചില്‍ മുരുകേശന്‍, ജോണ്‍ ജേക്കബ്, മുന്‍ എംപി ഹെലന്‍ ഡേവിഡ്സണ്‍, വളയാര്‍ പേരയ് പ്രസിഡന്റ് സ്വാമി പദ്മേത്രീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

രജതജൂബിലിയോട് അനുബന്ധിച്ചു രാവിലെ തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.