മലബാര്‍ മെഡിക്കല്‍ കോളജിലെ സീറ്റുകള്‍ പുനഃസ്ഥാപിച്ചു
Friday, September 19, 2014 12:29 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ വെട്ടിക്കുറച്ച മലബാര്‍ മെഡിക്കല്‍ കോളജിലെ സീറ്റുകള്‍ സുപ്രീം കോടതി ഉപാധികളോടെ പുനഃസ്ഥാപിച്ചു. സര്‍ക്കാര്‍ പ്രവേശന പട്ടികയില്‍നിന്നു പ്രവേശനം നടത്തണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ഈടാക്കണമെന്നുമുള്ള ഉപാധികളോടെയാണു കോടതിയുടെ നടപടി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ രാജ്യത്തെ 46 കോളജുകളിലെ അയ്യായിരത്തോളം സീറ്റുകളാണു കോടതി പുനഃസ്ഥാപിച്ചത്.

കോളജുകളില്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കണം, സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷാ പട്ടികയില്‍നിന്നു വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണം, സര്‍ക്കാര്‍ നിശ്ചയിച്ച ഫീസേ ഈടാക്കാവു, 10 കോടി രൂപ ബാങ്ക് ഗാരണ്ടിയായി കോളജുകള്‍ കെട്ടിവയ്ക്കണം, നിശ്ചിത സമയത്തിനകം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോളജുകള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കും തുടങ്ങിയ ഉപാധികളാണു കോടതി മുന്നോട്ടു വച്ചിരിക്കുന്നത്.

അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ രണ്ടു മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള കോളജുകളിലെ സീറ്റുകള്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ വെട്ടിക്കുറച്ചത്. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിന്റെ 150 സീറ്റും തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജിന്റെ 100 സീറ്റുകളുമാണ് ഇതിലുള്‍പ്പെട്ടത്. ഇതിനെതിരേ മലബാര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ജസ്റീസ് അനില്‍ ആര്‍. ദവെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നടപടി. വിദ്യാര്‍ഥികളുടെ ഭാവിയെ പരിഗണിച്ചാണ് ഈ ഉത്തരവെന്നും പുതുതായി ആരംഭിച്ച കോളജുകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.


ഏപ്രില്‍ 11നാണു കേരളത്തിലെ കോളജുകളില്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടില്ലെന്നുകാട്ടി ജൂണ്‍ 11നു കോളേജുകള്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്തു. ജൂണ്‍ 15ന് ആയിരുന്നു കുറവുകള്‍ പരിഹരിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്നത്.

എന്നാല്‍, ഈ സമയം അവസാനിച്ചശേഷമാണു കോളജുകള്‍ സത്യവാങ്മൂലം നല്‍കിയതെന്നു ചൂണ്ടിക്കാട്ടിയാണു മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ കോളജുകളുടെ സീറ്റുകള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. എംസിഐയുടെ ഉത്തരവിനെതിരേ ശ്രീഗോകുലം മെഡിക്കല്‍ കോളജ് നല്‍കിയ ഹര്‍ജി ഇന്നു കോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.