സ്വാശ്രയ ഡെന്റല്‍ കോളജ് പ്രവേശനം: പ്രത്യേക പരീക്ഷയ്ക്ക് അനുമതി
Thursday, September 18, 2014 12:34 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ അമ്പതു ശതമാനം മാനേജ്മെന്റ് ക്വോട്ടയിലേക്ക് പ്രത്യേകം പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. ജസ്റീസ് ജയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പരീക്ഷ നടത്തണമെന്നും അമ്പതു ശതമാനം സര്‍ക്കാര്‍ പട്ടികയില്‍ നിന്നു പ്രവേശനം നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പ്രത്യേക പ്രവേശന പരീക്ഷ ഈ മാസം 26ന് നടത്തണമെന്നും 27ന് ഫലം പ്രഖ്യാപിച്ച് 30നു മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കാത്തതിനാല്‍ മാനേജ്മെന്റ് ക്വോട്ടയിലേക്ക് വേണ്ടത്ര വിദ്യാര്‍ഥികളെ ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി 16 ഡെന്റല്‍ കോളജുകളാണു സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം നിലയില്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി, സര്‍ക്കാര്‍ ക്വോട്ടയില്‍ 50 ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിക്കാത്തവര്‍ക്ക് കോടതി ഉത്തരവ് ബാധകമായിരിക്കുകയില്ലെന്നും നിരീക്ഷിച്ചു.

ചോദ്യപേപ്പര്‍ തയാറാക്കല്‍ മുതല്‍ പ്രവേശനമടക്കമുള്ള എല്ലാ കാര്യങ്ങളും ജസ്റീസ് ജയിംസ് കമ്മിറ്റിയാണ് നടത്തേണ്ടത്. ജയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കോളജുകളുടെ കണ്‍സോര്‍ഷ്യങ്ങള്‍ പരീക്ഷ നടത്തുന്നതിനോട് എതിരഭിപ്രായമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദവും ചോദ്യപേപ്പറും മറ്റും തയാറാക്കാനും വിദഗ്ധ ഉപദേശം നല്‍കാനും പങ്കാളിത്തം നല്‍കണമെന്ന സ്വാശ്രയ കോളജുകളുടെ വാദവും കോടതി അംഗീകരിച്ചില്ല.

പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫീസ് ഉള്‍പ്പെടെ 20നു മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണം. 26നു പരീക്ഷ നടത്തുകയും 27ന് ഫലം പ്രസിദ്ധപ്പെടുത്തുകയും വേണം. 28ന് കൌണ്‍സിലിംഗ് നടത്തി 30നു മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. 30ന് ശേഷം യാതൊരു പ്രവേശനവും നടത്തരുതെന്നും ജസ്റീസുമാരായ അനില്‍ ആര്‍. ദവെ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത ന്യൂനപക്ഷ പ്രഫഷണല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള കോളജുകള്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. മൂന്നു ദിവസത്തിനകം സര്‍ക്കാരുമായി കരാറില്‍ ഒപ്പിടണം. ഇല്ലെങ്കില്‍ ഈ ഉത്തരവിന്റെ ഫലം അവര്‍ക്കു ലഭിക്കില്ല. സര്‍ക്കാരിനു ലഭിക്കുന്ന 50 ശതമാനം സീറ്റുകളില്‍ കേരള എന്‍ട്രന്‍സ് പട്ടികയില്‍ നിന്നു മാത്രമേ പ്രവേശനം നടത്താന്‍ പാടുള്ളുയെന്നും കോടതി നിര്‍ദേശിച്ചു.


ഇന്നലെ വാദം തുടങ്ങിയപ്പോള്‍ തന്നെ ഫീസ് കുറയ്ക്കാന്‍ തയാറാകാതെ പ്രവേശന നടപടികള്‍ സാധ്യമാകില്ലെന്ന നിലപാടാണു കോടതി അറിയിച്ചത്. കോളജുകളുടെ നിലവാരം ഉയര്‍ത്തുക, ഫീസ് കുറക്കുക എന്നീ മാര്‍ഗങ്ങളേ കോളജുകള്‍ക്കുള്ളുയെന്നു ജസ്റീസ് അനില്‍ ആര്‍. ദവെ പറഞ്ഞു. ഫീസ് കുറയ്ക്കാന്‍ തയാറാണെന്നു കോളജുകളും അറിയിച്ചു. എന്നാല്‍, ചോദ്യപേപ്പര്‍ തയാറാക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ചോദ്യപേപ്പറുകള്‍ മറ്റുളളവര്‍ തയാറാക്കിയാല്‍ ആവശ്യത്തിന് വിദ്യാര്‍ഥികളെ ലഭിക്കില്ലെന്നായിരുന്നു കോളജുകളുടെ വാദം. ഇതിനെ കോടതിയും ജയിംസ് കമ്മിറ്റിയും ചോദ്യം ചെയ്തു. ട

നല്ല ഡോക്ടര്‍മാരുണ്ടാവുകയാണ് ഏറ്റവും പ്രധാനമെന്നു കോടതി ചൂണ്ടിക്കാട്ടി. അത് സ്ഥാപനത്തിനാണ് ഗുണം ചെയ്യുക. ഫീസ് യുക്തിപരമാക്കുകയാണ് കോളജുകള്‍ ചെയ്യേണ്ടത്. ഫീസ് കുറച്ച് നിലനില്‍ക്കാന്‍ കോളജുകള്‍ പഠിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നതിനെ ഡെന്റല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എതിര്‍ത്തു. പരീക്ഷ നടത്താന്‍ അനുമതി നല്‍കുന്നത് മറ്റു കേസുകളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കൌണ്‍സിലിന്റെ വാദം. ഇതിന് ഈ കേസിലെ ഉത്തരവ് മറ്റു കേസുകള്‍ക്ക് ബാധകമല്ലെന്ന് കോടതി മറുപടി നല്‍കി.

സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താനുള്ള നീക്കം തടഞ്ഞ ജയിംസ് കമ്മിറ്റിയുടെ നടപടി ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരേ ന്യൂനപക്ഷ പ്രഫഷണല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനും സ്വാശ്രയ കോളജുകളുടെ കണ്‍സോര്‍ഷ്യമായ ഓള്‍ കേരള സെല്‍ഫ് ഫൈനാന്‍സിംഗ് ഡെന്റല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.