ചികിത്സയ്ക്ക് കേരളത്തില്‍ പോകണം: മഅദനി സുപ്രീം കോടതിയില്‍
ചികിത്സയ്ക്ക് കേരളത്തില്‍ പോകണം: മഅദനി സുപ്രീം കോടതിയില്‍
Thursday, September 18, 2014 12:16 AM IST
ന്യൂഡല്‍ഹി: കൂടുതല്‍ ചികിത്സ നടത്താന്‍ കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി വീണ്ടും സുപ്രീം കോ ടതിയെ സമീപിച്ചു. പ്രമേഹം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ നേത്ര ശസ്ത്രക്രിയ നടത്താനാവുന്നില്ലെന്നും ഇതു പരിഹരിക്കാന്‍ എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരിയം ആയുര്‍വേദ നേത്ര ആശുപത്രിയിലെ വിദഗ്ധ ചികിത്സകൊണ്ടു മാത്രമേ സാധിക്കുകയുള്ളുയെന്നും അഭിഭാഷകനായ ഹാരിസ് ബീരാന്‍ മുഖേനെ നല്‍കിയ പ്രത്യേക അപേക്ഷയില്‍ മഅദനി ചൂണ്ടിക്കാട്ടി.

നേത്രരോഗം അടക്കമുള്ള ഗുരുതരമായ രോഗങ്ങള്‍ ചികിത്സിക്കുന്നതിനായാണു ബാംഗളൂര്‍ സ്ഫോടനക്കേസില്‍ അറസ്റിലായ മഅദനിക്കു സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍, ബാംഗളൂര്‍ വിട്ടു പുറത്തുപോകാന്‍ പാടില്ലെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ബാംഗളൂരിലെ സൌഖ്യ ആശുപത്രിയില്‍ കഴിയുകയാണെങ്കിലും കൂടുതല്‍ വിദഗ്ധ ചികിത്സ വേണമെന്നാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് മഅദനി നല്‍കിയ അപേക്ഷയില്‍ പറയുന്നത്. പ്രമേഹം നിയന്ത്രിക്കാനാവാത്തതിനാല്‍ ഓരോ ദിവസവും കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.


പ്രമേഹവുമായി ബന്ധപ്പെട്ട നേത്ര രോഗങ്ങളുടെ ചികിത്സയ്ക്കു പേരുകേട്ടതാണ് ശ്രീധരീയം ആശുപത്രി. ശസ്ത്രക്രിയ നടത്താതെ തന്നെ രോഗം ഭേദമാക്കാനുള്ള ചികിത്സാ രീതികളും അവിടുത്തെ ആശുപത്രിയിലുണ്ട്. നേരിട്ടു പരിശോധിക്കാതെ ചികിത്സ നിശ്ചയിക്കാനാവില്ലെന്നാണ് ശ്രീധരീയം ആശുപത്രി അധികൃതര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്നും മഅദനി ആവശ്യപ്പെടുന്നു. കേസ് വീണ്ടും സു പ്രീം കോടതി നാളെ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.