സിബിഐ ഡയറക്ടറെ സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു സുപ്രീംകോടതി
സിബിഐ ഡയറക്ടറെ സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു സുപ്രീംകോടതി
Tuesday, September 16, 2014 11:45 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധമുള്ള കമ്പനികളുടെ ഉദ്യോഗസ്ഥര്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സന്ദര്‍ശിച്ചെന്നു വെളിപ്പെടുത്തിയ ആളിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണിനോടു സുപ്രീംകോടതി. സിബിഐ ഡയറക്ടറുടെ വസതിയിലെ സന്ദര്‍ശകരുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ഡയറി നല്‍കിയതാരെന്നു മുദ്രവച്ച കവറില്‍ കോടതിയെ അറിയിക്കണമെന്നും ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് പ്രശാന്ത് ഭൂഷണിനോട് നിര്‍ദേശിച്ചു.

2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന റിലയന്‍സ് അടക്കമുള്ള കമ്പനികളുടെ ഉദ്യോഗസ്ഥര്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ അദ്ദേഹത്തിന്റെ വസതിയില്‍ നിരവധി തവണ സന്ദര്‍ശിച്ചിരുന്നെന്ന ആരോപണം വളരെ ഗൌരവമേറിയതാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. രഞ്ജിത് സിന്‍ഹയുടെ വസതിയില്‍ വച്ചിരുന്ന ഡയറി തെളിവായി കോടതിയില്‍ സമര്‍പ്പിച്ച പ്രശാന്ത് ഭൂഷണ്‍, തനിക്ക് ഒരു അജ്ഞാതന്‍ എത്തിച്ചു നല്‍കിയതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും സന്ദര്‍ശക ഡയറിയിലെ വിവരങ്ങള്‍ വ്യാജമാണെന്നുമാണ് ഇന്നലെ രഞ്ജിത് സിന്‍ഹ വാദിച്ചത്.

ഡയറി നല്‍കിയ ആളിന്റെ പേര് വെളിപ്പെടുത്തണമെന്നും സിബിഐ ഡയറക്ടര്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച കോടതി, മറ്റു മുതിര്‍ന്ന അഭിഭാഷകരുടെ അഭിപ്രായം കൂടി തേടിയതിനു ശേഷമാണ് തെളിവുകള്‍ കൈമാറിയവരുടെ പേരും വിവരങ്ങളും കോടതിയെ അറിയിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, തനിക്ക് ഡയറിയും വിവരങ്ങളും കൈമാറിയവരുടെ പേര് വിവരങ്ങള്‍ പുറത്തായാല്‍ അത് അവര്‍ക്ക് ഭീഷണിയാകുമെന്നു സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്നും പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു. ആരോപണം ഉന്നയിച്ചവര്‍ ആധികാരികതയുള്ളവരാണോയെന്നു പരിശോധിക്കേണ്ടതുണ്െടന്നും മുദ്രവച്ച കവറില്‍ കോടതിയെ അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഈ വിവരങ്ങള്‍ മറ്റൊരാള്‍ക്കു കൈമാറുന്നതല്ലെന്നും കോടതി ഉറപ്പ് നല്‍കിയിട്ടുണ്ട്.


അതേസമയം, ഡയറിയിലെ 90 ശതമാനം പേരുകളും വ്യാജമാണെന്നും ചില കാര്യങ്ങള്‍ സത്യമാകാമെന്നുമായിരുന്നു രഞ്ജിത് സിന്‍ഹയുടെ വാദം. കേസില്‍ സിബിഐയുടെ നിലപാട് തേടിയപ്പോള്‍ അതു പ്രശാന്ത് ഭൂഷണും സിബിഐ ഡയറക്ടറും മാത്രമുള്ള പ്രശ്നം മാത്രമാണെന്നു സിബിഐക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലും അറിയിച്ചു. കേസ് വീണ്ടും 22നു പരിഗണിക്കും.

2ജി സ്പെക്ട്രം അന്വേഷണത്തിന്റെ മേല്‍നോട്ടത്തിന്റെ ചുമതലയില്‍നിന്നു സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കല്‍ക്കരി അഴിമതിയില്‍ പെട്ട കമ്പനി ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ച രഞ്ജിത് സിന്‍ഹയെ പദവിയില്‍ നിന്നു നീക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ മറ്റൊരു ഹര്‍ജി ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.