ഫാക്ടിനെ പീഡിത വ്യവസായമായി തത്കാലം പ്രഖ്യാപിക്കില്ല
Tuesday, September 16, 2014 11:37 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലായ ഫാക്ടിനെ പീഡിത വ്യവസായമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തത്കാലത്തേക്ക് നീട്ടിവച്ചു. ഇന്നു ഡല്‍ഹിയില്‍ ചേരാനിരുന്ന ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ (ബിഐഎഫ്ആര്‍) ഉന്നതതല യോഗം മാറ്റിവച്ചു.

യോഗം നീട്ടിവയ്ക്കണമെന്ന കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണു നടപടി. ഫാക്ടിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശിപാര്‍ശ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു മന്ത്രാലയം ബിഐഎഫ്ആര്‍ ചെയര്‍മാനു കത്ത് നല്‍കിയത്. ബിഐഎഫ്ആര്‍ യോഗം മാറ്റിവയ്ക്കണമെന്നും ഫാക്ടിനുള്ള പ്രത്യേക പാക്കേജ് അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ.വി. തോമസ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയയ്ക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ ആദ്യത്തോടെ പ്രത്യേക പാക്കേജ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുമെന്നാണു സൂചന.


ഫാക്ടിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും വികസനത്തിനുമായി 6,250 കോടി രൂപയുടെ ദീര്‍ഘകാല പാക്കേജും 1982 കോടി രൂപയുടെ ഇടക്കാല പാക്കേജും 991 കോടിയുടെ പ്രത്യേക പാക്കേജുമാണു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നത്. ഇതില്‍ 991 കോടിയുടെ പ്രത്യേക പാക്കേജ് അടിയന്തരമായി അനുവദിക്കണമെന്നാണ് ബോര്‍ഡ് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ഓഫ് പബ്ളിക് എന്റര്‍പ്രൈസസ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഈ പാക്കേജ് അനുവദിക്കപ്പെട്ടാല്‍ പീഡിത വ്യവസായങ്ങളുടെ പട്ടികയില്‍നിന്നു പുറത്തു കടക്കാനാവുമെന്നാണ് ഫാക്ട് അധികൃതരും പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.