ശശി തരൂര്‍ വിദേശകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍
ശശി തരൂര്‍ വിദേശകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍
Wednesday, September 3, 2014 12:43 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ പാര്‍ലമെന്റിലെ വിദേശകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സമിതിയില്‍ അംഗമാണ്. പാര്‍ലമെന്റിലെ 24 സ്റാന്‍ഡിംഗ് സമിതികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ 11 എണ്ണത്തിന്റെ അധ്യക്ഷസ്ഥാനം ബിജെപിക്കും അഞ്ചെണ്ണം കോണ്‍ഗ്രസിനും ലഭിച്ചു.

എം. വീരപ്പമൊയ്ലി (ധനം), പി. ഭട്ടാചാര്യ (ആഭ്യന്തരം), അശ്വനി കുമാര്‍ (ശാസ്ത്രസാങ്കേതികം), ഇ.എം. സുദര്‍ശന നാച്ചിയപ്പന്‍ (നിയമം, പേഴ്സണല്‍) എന്നിവരാണ് ശശി തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്നു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മറ്റുള്ളവര്‍. പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി അധ്യക്ഷനായി പ്രഫ. കെ.വി. തോമസ് കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ലോക്സഭാ സ്പീക്കര്‍ പുനഃസംഘടിപ്പിച്ച നഗരവികസന സമിതിയില്‍ കെ.വി. തോമസിനെ അംഗമാക്കിയിട്ടുണ്ട്.

ഒറീസയില്‍നിന്നുള്ള ബിജെഡി അംഗം പിനാകി മിശ്രയാണ് നഗരവികസന സ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍. കേരളത്തില്‍നിന്നുള്ള വയലാര്‍ രവി, ജോയി ഏബ്രഹാം എന്നിവരെ വാണിജ്യസമിതിയിലും മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.ഐ. ഷാനവാസ്, എന്‍.കെ. പ്രേമചന്ദ്രന്‍, പി.കെ. ശ്രീമതി എന്നിവരെ മാനവ വിഭവശേഷി വികസനസമിതിയിലും അംഗങ്ങളാക്കി. നിയമം, പേഴ്സണല്‍ സമിതിയില്‍ എ. സമ്പത്ത്, ഇന്നസെന്റ് എന്നിവരും, പെട്രോളിയം സമിതിയില്‍ എം.ബി. രാജേഷ്, വിദേശകാര്യ സമിതിയില്‍ ജോസ് കെ. മാണി, ഐടി സമിതിയില്‍ പി. കരുണാകരന്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്െടന്നാണു സൂചന.


ബിജെപിയിലെ നിര്‍ണായക സമിതികളില്‍നിന്ന് ഒഴിവാക്കിയെങ്കിലും മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവനേതാവായ അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കമ്മിറ്റിയിലും മുതിര്‍ന്ന ബിജെപി നേതാവ് ശാന്തകുമാറിന്റെ അധ്യക്ഷതയിലുള്ള പബ്ളിക് അണ്ടര്‍ടേക്കിംഗ്സ് കമ്മിറ്റിയിലുമാണ് അഡ്വാനിയെ അംഗമാക്കിയിരിക്കുന്നത്. മുരളി മനോഹര്‍ ജോഷിയെ നേരത്തേതന്നെ പാര്‍ലമെന്റിന്റെ എസ്റിമേറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.