നിയമങ്ങള്‍ വേഗത്തില്‍ വേണമെന്നു സുപ്രീം കോടതി
നിയമങ്ങള്‍ വേഗത്തില്‍ വേണമെന്നു സുപ്രീം കോടതി
Saturday, August 30, 2014 12:17 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സാങ്കേതികവിദ്യയുടെ വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ നിയമങ്ങള്‍ ഉണ്ടാകുകയും പ്രവര്‍ത്തിക്കുകയും വേണമെന്നു സുപ്രീം കോടതി. നിയമം ഉണ്ടാക്കിയാല്‍ മാത്രം പോരാ അതുവേണ്ടവിധത്തില്‍ നടപ്പിലാക്കുകയും വേണം. അശ്ളീല വെബ്സൈറ്റുകള്‍ തടയുന്നതു പ്രയാസമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ അത്ഭുതം പ്രകടമാക്കിക്കൊണ്ടാണ് ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്.

നാലു കോടിയോളം അശ്ളീല വൈബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്െടന്നും ഒന്നു തടയുമ്പോള്‍ മറ്റൊന്നു നിര്‍മിക്കപ്പെടുകയാണെന്നുമാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഈ വെബ്സൈറ്റുകളുടെ സെര്‍വറുകള്‍ മിക്കവയും വിദേശത്തായതിനാല്‍ അവയുടെ പ്രവര്‍ത്തനം തടയാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും വിഷയം പരിശോധിക്കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്െടന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.


ആറാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉത്തരവില്ലാതെ അശ്ളീല വെബ്സൈറ്റുകള്‍ തടയാനാവില്ലെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയത്. രാജ്യത്ത് അശ്ളീല വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.