പ്രതിപക്ഷ നേതൃസ്ഥാനം: സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടി
പ്രതിപക്ഷ നേതൃസ്ഥാനം: സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടി
Saturday, August 23, 2014 12:13 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ടതു സംബന്ധിച്ചു സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടി. ലോക്പാല്‍ നിയമനം പൂര്‍ത്തിയാക്കാത്തതിലുള്ള അതൃപ്തി വ്യക്തമാക്കിക്കൊണ്ടാണു ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ലോക്പാല്‍ നിയമനം സംബന്ധിച്ചും ലോക്സഭാ പ്രതിപക്ഷനേതാവിന്റെ കാര്യത്തിലും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്. ലോക്പാല്‍ രൂപീകരണവും അംഗങ്ങളുടെ നിയമന നടപടികളും കോള്‍ഡ് സ്റോറേജില്‍ വയ്ക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിനു നല്‍കാനാവില്ലെന്നു മോദി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ ഇതു ചോദ്യംചെയ്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും സുപ്രീംകോടതി അതു പരിഗണിച്ചിരുന്നില്ല. പ്രതിപക്ഷനേതൃസ്ഥാനം നല്‍കണമോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനം ലോക്സഭാ സ്പീക്കറാണ് എടുക്കേണ്ടതെന്നും ഇതില്‍ കോടതി ഇടപെടില്ലെന്നുമായിരുന്നു ചീഫ് ജസ്റീസ് ലോധ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. എന്നാല്‍, ലോക്സഭാ പ്രതിപക്ഷനേതാവില്ലാതെ ലോക്പാല്‍ നിയമനം നടത്താനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റീസിന്റെ ബെഞ്ച് തന്നെ പ്രതിപക്ഷനേതൃസ്ഥാനം ഒഴിവാക്കിയതിനെതിരേ തുറന്നടിച്ചിരിക്കുന്നത്.

ലോക്പാല്‍ നിയമത്തിലെ വ്യവസ്ഥകളെയും ചട്ടങ്ങളെയും ചോദ്യം ചെയ്തു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള കോമണ്‍ കോസ് എന്ന സര്‍ക്കാരിതര സംഘടന നല്‍കിയ കേസ് പരിഗണിക്കവേയാണ് പ്രതിപക്ഷനേതൃസ്ഥാനം കോണ്‍ഗ്രസിനു നല്‍കാതിരുന്ന സര്‍ക്കാരിന്റെ നടപടിയെ കോടതി വിമര്‍ശിച്ചത്. ലോക്പാല്‍ അംഗങ്ങളെ നിയമിക്കാനുള്ള സമിതിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവും അംഗമാണ്. നിലവില്‍ പ്രതിപക്ഷനേതൃസ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ലോക്സഭാ സ്പീക്കര്‍ തള്ളിയതോടെ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ലോക്പാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് ആലോചിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് ഈ വിഷയത്തില്‍ ചീഫ് ജസ്റീസ് ഇടപെട്ടത്. പ്രതിപക്ഷനേതൃസ്ഥാനം ഒഴിച്ചിട്ട നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട കോടതി, സര്‍ക്കാരിന്റേതില്‍നിന്നു വ്യത്യസ്തമായ ശബ്ദവും ഉയരേണ്ടതുണ്െടന്നും ചൂണ്ടിക്കാട്ടി. ലോക്പാല്‍ നിയമനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, നിയമനിര്‍മാണം, കാര്യനിര്‍വഹണം, നീതിന്യായ വ്യവസ്ഥ എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തങ്ങള്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്െടങ്കിലേ കാര്യക്ഷമമാകൂ. ചട്ടങ്ങളുടെ പേരില്‍ ഈ സ്ഥാനം ഒഴിച്ചിട്ടാല്‍ നിലവിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളും വിഷയങ്ങളും എങ്ങനെ പരിഗണിക്കാനാകും.


ഇവിടെ ലോക്പാല്‍ നിയമനത്തിനുള്ള അഞ്ചംഗ സമിതിയുടെ ചട്ടങ്ങളില്‍ ലോക്സഭാ പ്രതിപക്ഷനേതാവിന്റെ റോള്‍ കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷനേതാവിന്റെ സ്ഥാനം സംബന്ധിച്ച വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കേന്ദ്രത്തിനായില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവെന്നോ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവെന്നോ പ്രതിപക്ഷനേതൃസ്ഥാനത്തെ കോടതിക്കു വ്യാഖ്യാനിക്കേണ്ടിവരും.

അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ഈ വിഷയം പരിഹരിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെട്ടെന്നൊരു നിയമ ഭേദഗതി കൊണ്ടുവരുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പാര്‍ലമെന്റ് അങ്ങനെയൊരു ഭേദഗതി പാസാക്കുന്നതിനായി കാത്തിരിക്കാനുമില്ല. ലോക്സഭാ പ്രതിപക്ഷനേതാവില്ലെങ്കില്‍ ലോക്പാല്‍ നിയമനം പൂര്‍ണമാകില്ല. പ്രശ്നം സങ്കീര്‍ണമായി മാറിയാല്‍ പോലും ലോക്പാല്‍ നിയമം കോള്‍ഡ് സ്റോറേജിലേക്കു മാറ്റാന്‍ അനുവദിക്കാനാവില്ലെന്നും ജസ്റീസുമാരായ കുര്യന്‍ ജോസഫ്, റോഹിന്‍ടണ്‍ നരിമാന്‍ എന്നിവര്‍ കൂടി അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ അടുത്ത മാസം ഒന്‍പതിനു കേസ് പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

പ്രതിപക്ഷനേതൃസ്ഥാനം സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിലപാട് തന്നെയാണു കോടതിയും ഉന്നയിച്ചിരിക്കുന്നതെന്നു പാര്‍ട്ടി വക്താവ് ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. ബിജെപി പാര്‍ട്ടിയുടെ അജന്‍ഡയാണ് ഈ തീരുമാനത്തിനു പിന്നില്‍. മറ്റ് പാര്‍ട്ടികളുടെ നേതാക്കളെയും മുഖ്യമന്ത്രിമാരെയും അവഹേളിക്കുന്ന നിലപാടാണ് ബിജെപി ചെയ്യുന്നതെന്നും ആനന്ദ് ശര്‍മ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.