മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്നു കര്‍ണാടകം
Friday, August 22, 2014 12:21 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കു ചികിത്സയ്ക്കായി അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം ലഭിച്ചതിനുശേഷം ദിനംപ്രതി പത്തോളം ആളുകള്‍ മഅദനിയെ സന്ദര്‍ശിച്ചിരുന്നെന്നും അത്തരം നടപടികളില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്െടന്നും കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.

ജാമ്യം നേടുന്നതിനായി ആവശ്യപ്പെട്ടിരുന്നതുപോലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലല്ല, ആയുര്‍വേദ ആശുപത്രിയിലാണു ചികിത്സ തേടിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ചു മഅദനി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കര്‍ണാടകം ആരോപിച്ചു. മഅദനിയുടെ ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണു കര്‍ണാടക സര്‍ക്കാരിനു വേണ്ടി ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ഗോവിന്ദ സ്വാമി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സൌഖ്യ ആശുപത്രിയിലെ ചികിത്സയ്ക്കിടയില്‍ ദിനംപ്രതി പത്തോളം പേരാണു മഅദനിയെ സന്ദര്‍ശിച്ചിരുന്നത്. ഇതില്‍ കേരളത്തില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമുള്ള വിഐപികളും ഉള്‍പ്പെടുന്നു. അതിനിടെ, മഅദനിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ ഫ്രീഡം പാര്‍ക്കില്‍ പൊതുയോഗം നടത്തി.


ജാമ്യം നേടാന്‍ ആവശ്യപ്പെട്ട പോലെ ഇതുവരെ ബാംഗളൂരിലെ ഒരു മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലും മഅദനിയെ ചികിത്സിച്ചിട്ടില്ല. മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളില്‍ ചികിത്സ നടത്തിയതിനോ സ്ഥിരം ചികിത്സ നടത്തിയതിനോ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ പറയുന്നു. കേസ് ഇന്ന് ജസ്റീസ് ജെ. ചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് വീണ്ടും പരിഗണിക്കും.

ഉപാധികളോടെ ഒരു മാസത്തേക്കായിരുന്നു സുപ്രീംകോടതി മഅദനിക്കു ജാമ്യം അനുവദിച്ചിരുന്നത്. ചികിത്സ തുടരുന്നതിനായി ഇത് നീട്ടണമെന്ന ആവശ്യത്തില്‍ രണ്ടാഴ്ച കൂടി നീട്ടി നല്‍കി. അതിനൊപ്പം നല്‍കിയ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാനാണു സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.