കല്‍ക്കരി കേസ് അവസാനിപ്പിക്കുന്നു
കല്‍ക്കരി കേസ് അവസാനിപ്പിക്കുന്നു
Thursday, August 21, 2014 12:17 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് തലവന്‍ കുമാര്‍മംഗളം ബിര്‍ള, മുന്‍കല്‍ക്കരി വകുപ്പ് സെക്രട്ടറി പി.സി. പരേഖ് എന്നിവര്‍ക്കെതിരായ അന്വേഷണം സിബിഐ അവസാനിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ടു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യേണ്ടന്ന നിലപാടാണു സിബിഐക്കുള്ളത്. കേസില്‍ സിബിഐയുടെ എഫ്ഐആറില്‍ മന്‍മോഹന്‍ സിംഗിനെക്കുറിച്ചു പരോക്ഷമായ പരാമര്‍ശമുണ്ടായിരുന്നു. ഇപ്പോള്‍ അന്വേഷണം ഏറെക്കുറെ നിലച്ച കേസ് തെളിവില്ലെന്ന കാരണത്താല്‍ എഴുതിത്തള്ളാനാണു സിബിഐ നീക്കം.

എന്നാല്‍, വ്യവസായ ഭീമന്‍മാരായ ബിര്‍ളയുടെ നേരേ അന്വേഷണം കേന്ദ്രീകരിച്ചതിനെത്തുടര്‍ന്നു സമ്മര്‍ദം ശക്തമായതിനാലാണു കേസ് പിന്‍വലിക്കാന്‍ സിബിഐ ആലോചിക്കുന്നതെന്നും ആരോപണമുണ്ട്. ബിര്‍ളക്കെതിരായ കേസുമായി മുന്നോട്ടുപോകാന്‍ എന്‍ഡിഎ സര്‍ക്കാരിനും ബിജെപിക്കും താത്പര്യമില്ലാത്തതിനാലാണു കേസിനു തിരശീല വീഴുന്നതെന്നും സൂചനയുണ്ട്. കല്‍ക്കരിപ്പാടം ഇടപാട് നടക്കുന്ന കാലത്ത് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ നേരത്തേ ഉണ്ടായിരുന്നു. പ്രമുഖ വ്യവസായി കുമാര്‍മംഗളം ബിര്‍ളയുടെ ഉടമസ്ഥതയിലുളള ഹിന്‍ഡാല്‍കോയ്ക്കു കല്‍ക്കരിപ്പാടം നല്‍കാന്‍ പ്രധാനമന്ത്രി ഇടപ്പെട്ടുവെന്നായിരുന്നു കേസ്.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ ശിപാര്‍ശയെത്തുടര്‍ന്നു കല്‍ക്കരി സെക്രട്ടറി പി.സി. പരേഖാണു ഹിന്‍ഡാല്‍കോയ്ക്ക് യോഗ്യതയുണ്െടന്ന് അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ. നായരെ ചോദ്യം ചെയ്തതില്‍ നിന്നുതന്നെ ആവശ്യമായ വിവരങ്ങള്‍ ലഭിച്ചതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലേക്കു സിബിഐ എത്തിച്ചേര്‍ന്നത്.


അധികാര കേന്ദ്രത്തിന്റെ താല്‍പര്യപ്രകാരമാണ് ബിര്‍ളയ്ക്കു കല്‍ക്കരിപ്പാടം ലഭിച്ചതെന്ന് എഫ്.ഐആറിലുണ്ട്. അധികാര കേന്ദ്രം എന്ന പ്രയോഗം മന്‍മോഹന്‍ സിംഗിനെ ഉദ്ദേശിച്ചാണെന്നും അതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. നെയ്വേലി ലിഗ്നേറ്റ് കോര്‍പഷേനു നല്‍കാന്‍ സ്ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ച ഒഡീഷയിലെ കല്‍ക്കരിപ്പാടമാണ് ബിര്‍ളയുടെ കമ്പനിയായ ഹിന്‍ഡാല്‍കോക്കു ലഭിച്ചത്. ഇതിനായി കുമാര്‍മംഗളം ബിര്‍ളയും അന്നത്തെ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി.സി. പരേഖും ഗൂഡാലോചന നടത്തിയെന്നും പരേഖ് ഔദ്യോഗിക പദവി ദുര്‍വിനിയോഗം നടത്തി സ്ക്രീനിംഗ് കമ്മിറ്റി തീരുമാനം അട്ടിമറിച്ചുവെന്നുമാണു സിബിഐയുടെ എഫ്ഐആറില്‍ പറഞ്ഞിരുന്നത്.

കുമാര്‍മംഗളം ബിര്‍ളയ്ക്കും പി.സി. പരേഖിനും എതിരായ കേസുകള്‍ അവസാനിപ്പിക്കുന്നതിനായി ഫയലുകള്‍ അന്വേഷണസംഘം സിബിഐ ഡയറക്ടര്‍ക്കു കൈമാറി. അഴിമതി-വഞ്ചന കുറ്റങ്ങള്‍ പ്രകാരമായിരുന്നു ഇവര്‍ക്കെതിരായ അന്വേഷണം. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം വിതരണം ചെയ്തതില്‍ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നാണ് സിബിഐയുടെ കണ്െടത്തല്‍. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ലാത്തതു കൊണ്ടുതന്നെ അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുളള തീരുമാനം ഈ മാസം അവസാനം ഉണ്ടാകുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.