മദ്യത്തിനു നികുതി: കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ചതായി കെ.എം. മാണി
മദ്യത്തിനു നികുതി: കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ചതായി കെ.എം. മാണി
Thursday, August 21, 2014 12:17 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടന ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മദ്യത്തില്‍ നിന്നുള്ള നികുതി ഈടാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തത്വത്തില്‍ അംഗീകരിച്ചതായി സംസ്ഥാന ധനമന്ത്രി കെ.എം. മാണി. ഏകീകൃത നികുതി ഘടന നടപ്പാക്കുമ്പോള്‍ ഇരട്ട നിയന്ത്രണ സംവിധാനം ഉണ്ടാകുന്നതു സംബന്ധിച്ച ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ള നികുതി ദായകരില്‍നിന്നു നികുതി ഈടാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.

ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ പെട്രോളിയം, ഉല്പന്നങ്ങള്‍, മദ്യം, വാതുവയ്പ് എന്നിവയിലുള്ള നികുതി ഈടാക്കാനുള്ള അധികാരം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്നു കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മദ്യത്തിന്റെ കാര്യം പരിഗണിക്കാമെന്നു ഉന്നതാധികാര സമിതിയുടെ ഉപസമിതിയാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് രണ്ട് കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ തീരുമാനം പറഞ്ഞിട്ടില്ലെന്നും മന്ത്രി മാണി വ്യക്തമാക്കി.


വ്യാപാരികള്‍ക്ക് രജിസ്ട്രേഷന്‍ നടപ്പാക്കുമ്പോള്‍ 25 ലക്ഷം രൂപ വരെ വരുമാന പരിധിയുള്ള വരെ ഒഴിവാക്കണമെന്നാണു കേരളം ആവശ്യപ്പെട്ടത്.

നികുതി ഭരണത്തില്‍ ഇരട്ട നിയന്ത്രണ സംവിധാനം വരുന്നത് വൈരുധ്യങ്ങള്‍ക്കും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനും ബുദ്ധിമുട്ടുകള്‍ വരും. ഇത് ഒഴിവാക്കാന്‍ ഒന്നരക്കോടി രൂപ വരെ വരുമാനമുള്ളവരില്‍നിന്നു നികുതി വാങ്ങാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്നും അതിനു മുകളിലുള്ളത് കേന്ദ്രം ഈടാക്കണമെന്നുമുള്ള നിര്‍ദേശം കേരളം മുന്നോട്ടു വച്ചു. ഈ നിര്‍ദേശത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരും പിന്തുണച്ചതായി ധനമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.