മഹാരാഷ്ട്രയില്‍ പോളിംഗ് 56.26 ശതമാനം
Friday, April 25, 2014 11:22 PM IST
മുംബൈ: മഹാരാഷ്ട്രയില്‍ 19 പാര്‍ലമെന്റ് സീറ്റുകളിലേക്ക് ഇന്നലെ നടന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 56.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആദിവാസി മേഖലയായ ദിന്‍ഡോറിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 64 ശതമാനം. ഏറ്റവും കുറവു പോളിംഗ് രേഖപ്പെടുത്തിയതു കല്യാണിലാണ്. 42 ശതമാനം. 338 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. ഇവരില്‍ 149 പേര്‍ സ്വതന്ത്രസ്ഥാനാര്‍ഥികളാണ്. 26 വനിതകളും മത്സരിക്കുന്നു.

രേഖ, വിദ്യാ ബാലന്‍, സണ്ണി ഡിയോള്‍, സോനം കപൂര്‍,ധര്‍മേന്ദ്ര, ആമിര്‍ ഖാന്‍ തുടങ്ങി ബോളിവുഡ് താരനിരതന്നെ ഇന്നലെ പോളിംഗ് ബൂത്തിലെത്തിയിരുന്നു. വിദ്യാ ബാലന്‍ സബര്‍ബന്‍ ചെമ്പൂരിലും ആമിര്‍ ഖാന്‍ സബര്‍ബന്‍ ബാന്ദ്രയിലും വോട്ട് ചെയ്തു. വ്യവസായ പ്രമുഖരായ ആദി ഗോദറേജ്, അനില്‍ അംബാനി എന്നിവരും എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യയും ഇന്നലെ പോളിംഗ് ബൂത്തിലെത്തി. വോട്ടേഴ്സ് ലിസ്റില്‍ പേരില്ലാത്തതിനാല്‍ എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖിനു വോട്ട് ചെയ്യാനായില്ല.


എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഇതാദ്യമായി മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി. 39 ഡിഗ്രി സെല്‍ഷസായിരുന്നു ഇന്നലെ മുംബൈയിലെ താപനില. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയ ദത്ത്, മിലിന്ദ് ദിയോറ, ബിജെപി സ്ഥാനാര്‍ഥി പൂനം മഹാജന്‍, നിയമസഭാ പ്രതിപക്ഷ നേതാവ് വിനോദ് താവ്ഡെ എന്നിവരും മുംബൈയില്‍ സമ്മതിദാനം വിനിയോഗിച്ചു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ സബര്‍ബന്‍ ബാന്ദ്രയിലും എംഎന്‍എസ് പ്രസിഡന്റ് രാജ് താക്കറെ ശിവജി പാര്‍ക്കിലും വോട്ട് ചെയ്തു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഭാര്യ അഞ്ജലിക്കൊപ്പം ഇന്നലെ ഉച്ചയോടെ സബര്‍ബന്‍ ബാന്ദ്രയിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു മടങ്ങി. രാജ്യസഭാംഗം കൂടിയായ സച്ചിന്റെ 41-ാം ജന്മവാര്‍ഷികദിനമായിരുന്നു ഇന്നലെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.