ഭാവിയിലുണ്ടാകുന്ന വീഴ്ചകള്‍ക്ക് ഉത്തരവാദികളല്ലെന്നു രാജകുടുംബം
Friday, April 25, 2014 11:19 PM IST
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനവും തീരുമാനങ്ങളും കൊണ്ടു ഭാവിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്കു തങ്ങളെ ഉത്തരവാദികളാക്കരുതെന്ന രാജകുടുംബത്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു.

നിലവിലെ ക്ഷേത്ര ട്രസ്റിയായി (രാജാവ്) മൂലം തിരുനാളിനു തുടരാമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഭരണസമിതിയുടെയും എക്സിക്യൂട്ടീവ് ഓഫീസറുടെയും പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടാന്‍ ട്രസ്റിക്ക് അധികാരമുണ്ടാവില്ല. ആചാരവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളില്‍ വേണമെങ്കില്‍ രാജാവിന്റെ അഭിപ്രായങ്ങള്‍ സമിതിക്കു പരിഗണിക്കാം. എന്നാല്‍ രാജാവ് സമ്മതം നല്‍കിയ തീരുമാനങ്ങള്‍ മൂലമുണ്ടായ പ്രശ്നങ്ങള്‍ക്കു രാജകുടുംബം ഉത്തരവാദിയായിരിക്കുമെന്നും കോടതി ഓര്‍മിപ്പിച്ചു. ഇന്നലെ കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ രാജകുടുംബം സമര്‍പ്പിച്ച സത്യവാങ്മൂലത്തെ അമിക്കസ് ക്യൂറി എതിര്‍ത്തു. സ്വകാര്യ ക്ഷേത്രമാണെന്നു കരുതിയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിരുതെന്നാണു സത്യവാങ്മൂലത്തില്‍പറഞ്ഞിരുന്നത്. ക്ഷേത്രം പൊതുസ്വത്താണെന്നു ഹൈക്കോടതി വിധിയോടെയാണ് മനസിലായത്. ഇതുകൂടി പരിഗണിച്ച് കേസ് തീര്‍പ്പാക്കണമെന്നായിരുന്നു രാജകുടുംബം ആവശ്യപ്പെട്ടിരുന്നത്.


ഇതു ശരിയല്ലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. കല്ലറകളുടെ താക്കോല്‍ ജില്ലാ ജഡ്ജി സൂക്ഷിക്കുതിനോടു വിയോജിപ്പില്ലെന്നു രാജകുടുംബത്തിനു വേണ്ടി ഹാജരായ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. ഭരണസമിതി അംഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് കൂടുതലായും വാദം നടന്നത്. അതേസമയം, ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നതില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന് വീഴ്ച പറ്റിയെന്നാണു ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നത്. ലക്ഷ്മിഭായിക്കൊപ്പം അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം രണ്ടു മണിക്കൂര്‍ പൂജ നടത്തുകയും തേവാരപ്പുരയില്‍ ഗ്രന്ഥങ്ങള്‍ ഉറക്കെ വായിക്കുകയും ചെയ്തു.

ഇത് അനുവദനീയമല്ലെന്ന് അറിയിച്ചിട്ടും കണക്കിലെടുത്തില്ലെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ഭുവനചന്ദ്രന്‍ നായരുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.